പ്രതീക്ഷിച്ചത് പോലെ തന്നെ തിരഞ്ഞെടുപ്പിനു മുമ്പായി നടത്തിയ വായ്പാനയ അവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി റിപ്പോ നിരക്ക്.
ഇനി മുതൽ ഭവന-വാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയും. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി റിപ്പോ നിരക്ക് കുറയ്ക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു.
രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. പലിശ ഇനത്തിൽ മാറ്റം വരുത്തിയത് റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമുണ്ടാക്കിയേക്കാം. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ സാമ്പത്തികാവലോകന റിപ്പോർട്ടാണിത്. രണ്ട് തവണയും പലിശ നിരക്കുകൾ കുറയ്ക്കുകയാണ് ചെയ്തത്.
malayalam.goodreturns.in