വിവാഹ മോചനത്തിലൂടെ ലോകത്തിലെ ധനികരായ വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മാക്കെൻസി. ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന സെറ്റിൽമെന്റിനാണ് ഇതോടെ ലോകം സാക്ഷിയായിരിക്കുന്നത്.
25 വർഷത്തെ ദാമ്പത്യജീവിതം
25 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസും ഭാര്യ മാക്കെൻസിയും പിരിഞ്ഞത്. ട്വിറ്ററിലൂടെ നേരത്തേ തന്നെ വേർപിരിയാൻ തീരുമാനിച്ച കാര്യം ഇവർ ലോകത്തെ അറിയിച്ചിരുന്നു.
ട്വിറ്ററിലെ കുറിപ്പ്
നീണ്ടകാലത്തെ സ്നോഹബന്ധത്തിനും ചെറിയ വേർപിരിയലുകൾക്കും ശേഷം ഞങ്ങൾ വിവാഹമോചിതരാകാനും സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചിരിക്കുന്നു എന്നാണ് ജെഫ് ബെസോസും മാക്കെൻസിയും അന്ന് ട്വിറ്ററിൽ കുറിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് വിവാഹമോചനത്തിന്റെ എല്ലാ സെറ്റിൽമെന്റുകളും അവസാനിച്ചത്.
ഭാര്യയ്ക്ക് നൽകിയ വിഹിതം
വിവാഹമോചനത്തിന്റെ ഭാഗമായി ജെഫ് ബെസോസ് ഭാര്യയ്ക്ക് നൽകിയത് 36 ബില്യൺ ഡോളറാണ്. ഇതോടെ ലോകത്തിലെ ധനികരായ വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നിരിക്കുകയാണ് മാക്കെൻസി.
ലോക സമ്പന്നൻ
മൈക്രോസോഫ്ട് സ്ഥാപകൻ ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് ആമസോൺ ഉടമയായ ജെഫ് ബെസോസ് ലോകത്തിലെ അതിസമ്പന്ന പദവി സ്വന്തമാക്കിയത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ധനികനായി ഒരു വർഷം പിന്നിട്ടപ്പോഴേയ്ക്കും ജെഫ് ബെസോസിന്റെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുണ്ടായി. മാധ്യമ സ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്. 2013ലാണ് ജെഫ് വാഷിംഗ്ടണ്‍ പോസ്റ്റ് സ്വന്തമാക്കിയത്.
നോവലിസ്റ്റായ ഭാര്യ
ജെഫ് ബെസോസിന്റെ ഭാര്യയായിരുന്ന മാക്കെൻസി നോവലിസ്റ്റാണ്. 2005ൽ പുറത്തിറങ്ങിയ ദി ടെസ്റ്റിങ് ഓഫ് ലൂതർ ആൽബ്രൈറ്റ്, 2013ൽ പുറത്തിറങ്ങിയ ട്രാപ്സ് എന്നിവ ഇവരുടെ പുസ്തകങ്ങളാണ്.
ബിസിനസിന്റെ തുടക്കം
22 വർഷങ്ങൾക്ക് മുമ്പ് പുസ്തകങ്ങൾ വില്പനയ്ക്കു വച്ചാണ് ജെഫ് ബെസോസ് തന്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് അങ്ങോട്ട് വളർച്ചയുടെ കാലഘട്ടമായിരുന്നു. കഴിഞ്ഞ 30 വർഷമായി കോടീശ്വര പട്ടികയിലുള്ള ജെഫ് ബെസോസ് ഇന്ന് ലോക സമ്പന്നരിൽ ഒന്നാമനാണ്.
malayalam.goodreturns.in


Click it and Unblock the Notifications