കൊച്ചി വിമാനത്താവളം വഴി 2018-19 സാമ്പത്തിക വർഷം യാത്ര ചെയ്തത് ഒരു കോടിയിലധികം യാത്രക്കാർ. ഇത് രണ്ടാം തവണയാണ് ഒരു കോടി യാത്രക്കാർ എന്ന നേട്ടം സിയാൽ ആവർത്തിക്കുന്നത്.
ആഭ്യന്തര യാത്രക്കാരുടെ എണ്ണം
1.2 കോടി യാത്രക്കാരാണ് 2018-19 സാമ്പത്തിക വർഷം സിയാൽ വഴി യാത്ര ചെയ്തത്. ഇതിൽ 52.68 ലക്ഷം പേർ ആഭ്യന്തരയാത്രക്കാരും 49.32 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരുമാണ്. ഇതാദ്യമായാണ് സിയാവിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാൾ ഉയരുന്നത്.
പ്രളയത്തെ അതിജീവിച്ച് നേടിയ നേട്ടം
കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്നുണ്ടായ എല്ലാ പ്രതിസന്ധികളും അതിജീവിച്ചാണ് സിയാൽ ഈ നേട്ടം കരസ്ഥമാക്കിയത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 മുതൽ 15 ദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടിരുന്നു. കൂടാതെ വിമാനത്താവളത്തിന് സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു.
വിമാന സർവ്വീസുകൾ
ഏപ്രിലിൽ നിലവിൽ വന്ന വേനൽക്കാല സമയക്രമമനുസരിച്ച് ഓരോ ആഴ്ചയിലും 1672 വിമാന സർവ്വീസുകൾ സിയാലിനുണ്ട്. ഇന്ത്യയിലെ 23 നഗരങ്ങളിലേക്കും 16 വിദേശ നഗരങ്ങളിലേക്കും സിയാലിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് നടത്തുന്നുണ്ട്.
ടെർമിനൽ നവീകരണം
വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ അടുത്തിടെ സിയാൽ നവീകരിച്ചിരുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ് കണക്കിലെടുത്ത് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ തക്കവിധമാണ് നവീകരിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ളതാണ് നിലവിൽ ഒന്നാം ടെർമിനൽ. 1999 ജൂൺ 10 നാണ് കൊച്ചി വിമാനത്താവളത്തിൽ ആദ്യ വിമാനം ഇറങ്ങിയത്.
malayalam.goodreturns.in