മുംബൈ: കടക്കെണിയില്‍ പെട്ട് ഊര്‍ധശ്വാസം വലിക്കുന്ന ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാന്‍ അവസാന ശ്രമവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം. ജെറ്റ് എയര്‍വെയ്‌സിന്റെ 75 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്താനാണ് വായ്പാ ദാതാക്കളുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.
ഓഹരികള്‍ വാങ്ങുന്നതിനായി എയര്‍ഫ്രാന്‍സ് - കെഎല്‍എം, ഡെല്‍റ്റ എയര്‍ലൈന്‍സ്, ലുഫ്ത്താന്‍സ തുടങ്ങിയ വിദേശ കമ്പനികളെ ഉള്‍പ്പെടെ സമീപിച്ചതായാണ് വിവരം. ടാറ്റ ഗ്രൂപ്പ്, ഇന്‍ഡിഗോ, ഇത്തിഹാദ്, ഖത്തര്‍ എയര്‍വെയ്‌സ്, അദാനി ഗ്രൂപ്പ് തുടങ്ങിയവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ 8.5 കോടി ഇക്വിറ്റി ഓഹരികള്‍ ആണ് എസ്ബിഐ കൈമാറാന്‍ ഉദ്ദേശിക്കുന്നത്. മൊത്തം ഓഹരിമൂലധനത്തിന്റെ 75 ശതമാനം വരും ഇത്.

ഇതുമായി ബന്ധപ്പെട്ട് താല്‍പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ് കണ്‍സോര്‍ഷ്യം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 10ന് ബുധനാഴ്ചയോടെ അപേക്ഷ നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന 26 വായ്പാ ദാതാക്കളാണ് ജെറ്റ് എയര്‍വെയ്‌സിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. നിലവില്‍ 8000 കോടിരൂപയാണ് ജെറ്റ് എയര്‍വെയ്‌സിനുള്ള കടം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്
ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. 1993ല്‍ ആരംഭിച്ച ജെറ്റ് എയര്‍വെയ്‌സ് 2013ലും സമാനമായ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടിരുന്നുവെങ്കിലും അന്ന് അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വെയ്‌സ് 24 ശതമാനം ഓഹരികള്‍ വാങ്ങി രക്ഷയ്‌ക്കെത്തുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ 119 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്‌സിനായി നിലവില്‍ 26 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികള്‍ക്ക് ലീസ് തുക നല്‍കാനാവാതെ അവ തിരികെ നല്‍കുകയായിരുന്നു. മാസങ്ങളായി പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്.


Click it and Unblock the Notifications