ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കുന്നത് തടയാന്‍ ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളി.
എസ്ബിഐ അക്കൗണ്ടിൽ അനധികൃത ഇടപാട്; ഉടൻ ഇക്കാര്യങ്ങൾ ചെയ്യുക
മല്യയെ തിരികെ ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള രേഖകള്‍ക്ക് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ മല്യ അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഇത് ജസ്റ്റിസ് വില്യം ഡേവിസ് തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരേ ഒരിക്കല്‍ കൂടി അപ്പീല്‍ നല്‍കാന്‍ ഏപ്രില്‍ 12 വരെ മല്യക്ക് സമയമുണ്ട്. ഈ അപ്പീല്‍ കൂടി നിരസിക്കപ്പെട്ടാല്‍ മേല്‍ കോടതിയെ സമീപിക്കാം.
9000 കോടിരൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയാണ് മല്യ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞത്. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യവിടുന്നവരെ പ്രത്യേകം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്ന നിയമം വന്നതിന് ശേഷം ആദ്യമായി ഈ പട്ടികയില്‍ എത്തുന്നയാളാണ് വിജയ് മല്യ.
വിജയ് മല്യയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ കഴിഞ്ഞ മാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വില്‍പ്പന നടത്തിയിരുന്നു. മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 74,04,932 ഓഹരികളാണ് വില്‍പ്പന നടത്തിയത്. ഇതുവഴി 1008 കോടി രൂപ സര്‍ക്കാരിന് ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.