ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യയെന്ന് ലോകബാങ്ക്. കഴിഞ്ഞ വർഷവും ഇന്ത്യ തന്നെയായിരുന്നു മുന്നിൽ. എന്നാൽ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചയാണ് പ്രവാസിപ്പണ വരവില്‍ ഇന്ത്യയ്ക്കുണ്ടായത്.
വളർച്ചയ്ക്ക് കാരണം പ്രളയം
പ്രവാസിപ്പണത്തിന്റെ വരവ് 14 ശതമാനം ഉയരാൻ കാരണം പ്രളയമാണെന്ന് ലോകബാങ്ക് വിലയിരുത്തി. കേരളത്തിലെ പ്രളയ ദുരിതത്തില്‍ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ നിരവധി പ്രവാസികളാണ് ഇന്ത്യയിലേക്ക് പണം അയച്ചത്. ഇത് പ്രവാസിപ്പണത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് ലോകബാങ്ക് വ്യക്തമാക്കി.
ഇന്ത്യയ്ക്ക് ലഭിച്ചത്
2018 ല്‍ വിദേശ ഇന്ത്യക്കാര്‍ 7,900 കോടി ഡോളറാണ് ഇന്ത്യയിലേക്കയച്ചത്. മുന്‍ വര്‍ഷം ഇത് 6,530 കോടി ഡോളറായിരുന്നു.
രണ്ടാം സ്ഥാനം ചൈനയ്ക്ക്
ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം കിട്ടുന്ന രാജ്യം ചൈനയാണ്. 6,700 കോടി ഡോളറാണ് ചൈനയുടെ വാര്‍ഷിക പ്രവാസിപ്പണ വരവ്. എന്നാൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലാണ് ചൈന.
മറ്റ് രാജ്യങ്ങൾ
3,600 കോടി ഡോളറുമായി മെക്സിക്കോയാണ് പ്രവാസിപ്പണം ലഭിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനം ഫിലിപ്പീന്‍സിനും അഞ്ചാം സ്ഥാനം ഈജിപിതിനുമാണ്. 3,400 കോടി ഡോളറാണ് ഫിലിപ്പീയന്‍സിലേക്ക് 2018 ല്‍ വന്ന പ്രവാസിപ്പണം. 2,900 കോടി ഡോളറാണ് ഈജിപിതിന് പ്രവാസികളിൽ നിന്ന് ലഭിച്ചത്. പാക്കിസ്ഥാനിൽ സൗദി അറേബ്യയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിൽ ഗണ്യമായ കുറവ് വന്നതോടെ പണലഭ്യതയിൽ കാര്യമായ മുന്നേറ്റം ഉണ്ടായില്ല. എന്നാൽ ബംഗ്ലാദേശിൽ നിക്ഷേപം 15 ശതമാനം വർദ്ധിച്ചു.
malayalam.goodreturns.in