ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ അവതാളത്തിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെള്ളിയാഴ്ച ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു. കടക്കെണിയിലായ ജെറ്റ് എയര്‍വേയ്സ് തിങ്കളാഴ്ച വരെയുള്ള വിദേശ സര്‍വീസുകള്‍ കാന്‍സല്‍ ചെയ്ത പശ്ചാത്തലത്തില്‍ വിമാന നിരക്കുകള്‍ കുത്തനെ ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയുമായി പ്രത്യേക യോഗം ചേര്‍ന്നത്. വിമാനങ്ങള്‍ അടിക്കടി നിര്‍ത്തുന്നതു മൂലമുണ്ടാവുന്ന തൊഴില്‍ നഷ്ടം, വിമാന നിരക്കിലെ വര്‍ധന എന്നിവയില്‍ കേന്ദ്ര മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു; ഇഖാമ പുതുക്കി നൽകില്ലെന്ന് കുവൈറ്റ്
ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്ത് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു സിവില്‍ ഏവിയേഷന്‍ സെക്രട്ടരി പ്രദീപ് സിംഗ് ഖരോളയ്ക്ക് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ പരിഹരിക്കുവാനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
നിലവില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ പത്തോളം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ നാല് വലിയ വിമാനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ ജെറ്റ് എയര്‍വെയ്‌സ് പദ്ധതിയിട്ടിരുന്നുവെങ്കിലും കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ജെറ്റ് എയര്‍വെയ്‌സിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയത്. ആ സമയത്ത് 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന കമ്പനി ഇപ്പോള്‍ 10താഴെ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ജെറ്റ് എയര്‍വെയ്‌സിന്റെ 16000ത്തിലേറെ വരുന്ന ജീവനക്കാര്‍ക്ക് ഭാഗികമായി ശമ്പളം മുടങ്ങിയതും വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒരു വിഭാഗം പൈലറ്റുമാര്‍ മാനേജ്‌മെന്റിന് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.