ദില്ലി: ഏപ്രില്‍ 16 ചൊവ്വാഴ്ച ഇന്ത്യന്‍ റെയില്‍വേയുടെ ജന്‍മദിനമായിരുന്നു. 166 വര്‍ഷം മുമ്പ് അഥവാ 1853 ഏപ്രില്‍ 16നായിരന്നു ഇന്ത്യയില്‍ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ യാത്ര ആരംഭിച്ചത്. മഹാരാഷ്ട്രയിലെ ബോറി ബുന്ദറില്‍ (ഇന്നത്തെ മുംബൈ ചത്രപതി ശിവജി ടെര്‍മിനസ്) നിന്ന് താനെയിലേക്കായിരുന്നു ആദ്യ ട്രെയിന്‍ യാത്ര. സാഹിബ്, സിന്ധ്, സുല്‍ത്താന്‍ എന്നീ പേരുകളിലുള്ള മൂന്ന് എഞ്ചിനുകളുടെ സഹായത്തോടെ 14 കാരിയേജുകളിലായി 400 യാത്രക്കാരായിരുന്നു ആദ്യ യാത്രയില്‍ ഉണ്ടായിരുന്നത്. 21 ഗണ്‍ സല്യൂട്ടോടു കൂടിയായിരുന്നു ആദ്യ പാസഞ്ചര്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യപ്പെട്ടത് എന്നതാണ് ഏറെ രസരകം.
ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു; പ്ലേ സ്റ്റോറിൽ നിന്ന് ഇനി ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല
പിന്നീട് ലോകത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി മാറിയ ഇന്ത്യന്‍ റെയില്‍വേ, നിലവില്‍ ഒരു ദിവസം 2.3 കോടി യാത്രക്കാരെയും വഹിച്ച് യാത്ര തുടരുകയാണ്. 1853ന് മുമ്പും ഇന്ത്യയില്‍ ട്രെയിന്‍ ഓടിയിരുന്നുവെങ്കിലും ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്നത് ഈ ദിവസമായിരുന്നു.
1861ല്‍ ബോംബെ, ബറോഡ, സെന്‍ട്രല്‍ ഇന്ത്യ റെയില്‍വേ (ഇന്ത്യന്‍ റെയില്‍വേയുടെ പഴയ പേര്), ബോംബെയില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ തുറന്നു. 1864ല്‍ ചാന്ദ്‌നി ചൗക്കിന് സമീപം ഡല്‍ഹി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് കല്‍ക്കത്ത (ഇന്നത്തെ കൊല്‍ക്കത്ത) യിലേക്കായിരുന്നു ഇവിടെ നിന്നുള്ള ആദ്യ ട്രെയിന്‍. 1965ലാണ് ഇന്ത്യന്‍ റെയില്‍വേ ചരക്കുഗതാഗതം ആരംഭിച്ചത്. നാല് പ്രധാന മെട്രോ നഗരങ്ങള്‍ക്കു പുറമെ, അഹ്മദാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും ചരക്കുനീക്കം ആരംഭിച്ചു.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ താണ്ടിയ ഇന്ത്യന്‍ റെയില്‍വേ 1925 ഫെബ്രുവരി മൂന്നിന് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ആദ്യത്തെ ഇലക്ട്രിക് ട്രെയിന്‍ യാത്ര തുടങ്ങിയത് അന്നായിരുന്നു. അന്നത്തെ മുംബൈ ഗവര്‍ണറായിരുന്ന ലെസ്‌ലി വില്‍സണ്‍ ബോംബെ വിക്ടോറിയ ടെര്‍മിനസില്‍ നിന്ന് കുര്‍ളയിലേക്കുള്ള ആദ്യ ഇഎംയു ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.