ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചക്രശ്വാസം വലിക്കുകയായിരുന്ന ജെറ്റ് എയര്‍വെയ്സിനെ രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ എയര്‍വെയ്സിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബോളിവുഡ് താരങ്ങളുടെ സൈഡ് ബിസിനസുകൾ; കാശുണ്ടാക്കാൻ അഭിനയം മാത്രം പോരാ
അവസാന സര്‍വീസ് രാത്രി 10.30ന്
ബുധനാഴ്ച രാത്രി 10.30നായിരുന്നു അവസാനത്തെ ആഭ്യന്തര സര്‍വീസ്. ഇതോടെ 25 വര്‍ഷം നീണ്ട വ്യോമയാന രംഗത്തെ ജെറ്റ് എയര്‍വെയ്സിന്റെ സാന്നിധ്യത്തിന് താല്‍ക്കാലിക വിരാമമായി. കാല് നൂറ്റാണ്ട് കൂലം വ്യോമയാന രംഗത്ത് സജീവമായിരുന്ന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏപ്രില്‍ 18 മുതല്‍ നിര്‍ത്തലാക്കിയിരുന്നു.
അവസാന ശ്രമവും പരാജയപ്പെട്ടു
ജെറ്റ് എയര്‍വെയ്സിനെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ 400 കോടി രൂപയായിരുന്നു ജെറ്റ് എയര്‍വെയ്സ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം ലഭ്യമാക്കാന്‍ കഴിയാതെ വന്നതോടെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന അവസ്ഥ വരികയായിരുന്നു.
വലിയ രണ്ടാമത്തെ വിമാനക്കമ്പനി
കഴിഞ്ഞ ഡിസംബര്‍ വരെ 120 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്സ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ലീസിന് വാങ്ങിയ വിമാനങ്ങള്‍ക്ക് വാടക നല്കാനാവാതെ സര്‍വീസുകള്‍ നിര്‍ത്തി അവ കമ്പനികള്‍ക്ക് തിരികെ നല്‍കുകയായിരുന്നു.
രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല
കടക്കെണിയെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് അബൂദബിയിലെ ഇത്തിഹാദ് എയര്‍വെയ്സ് ജെറ്റ് എയര്‍വെയ്സിന്റെ 24 ശതമാനം ഓഹരി വാങ്ങിയെങ്കിലും പ്രതിസന്ധി തരണം ചെയ്യാന്‍ കഴിഞ്ഞില്ല. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ചെയര്മാന് നരേഷ് ഗോയലും ഭാര്യയും കഴിഞ്ഞ മാസം സ്ഥാനങ്ങള്‍ രാജിവച്ച് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് ഭരണം കൈമാറിയിരുന്നുവെങ്കിലും തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ അവര്‍ക്കും സാധിച്ചില്ല. അതിനിടെ, ജെറ്റ് എയര്‍വെയ്സിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല.
ഇന്ധന വിതരണം നിര്‍ത്തിയത് വിനയായി
പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് അവരിലൊരു വിഭാഗം കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടിശ്ശിക നല്‍കാതിരുന്നതിനെ തുടര്‍ന്ന് വിമാനങ്ങള്‍ക്കാവശ്യമായ ഇന്ധനം നല്‍കുന്നതും കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇതോടെയാണ് സര്‍വീസുകള്‍ തുടരാന്‍ സാധിക്കാത്ത സ്ഥിതി വന്നത്.
നന്ദി പറഞ്ഞ് ജെറ്റ് എയര്‍വെയ്സ്
പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങളോടൊപ്പം നിന്ന എല്ലാ ഓഹരി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായി ജെറ്റ് എയര്‍വെയ്സ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഉടന്‍ തന്നെ പ്രതിസന്ധികള്‍ പരിഹരിച്ച് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് ശ്രമമെന്നും കമ്പനി വ്യക്തമാക്കി.