ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ നിലച്ചു. ഇതോടെ ദമാമിലുള്ള പ്രവാസികൾ ദുരിതത്തിലായി. ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഉണ്ടായിരുന്ന നേരിട്ടുള്ള സർവീസ് ജെറ്റ് എയർവേസും അവസാനിപ്പിച്ചതോടെയാണ് ഈ മേഖലയിലെ യാത്രക്കാർ കൂടുതൽ ദുരിതത്തിലായത്.
ടിക്കറ്റ് നിരക്ക് കൂടും
സർവ്വീസുകൾ നിലച്ചതോടെ ഇനി നാട്ടിലെത്താൻ യാത്രക്കാർക്ക് കണക്ടട് ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ടി വരും. ഇതോടെ ടിക്കറ്റ് നിരക്കും വർദ്ധിക്കും. കൂടിയ നിരക്കിലുള്ള ടിക്കറ്റുകൾ വാങ്ങാതെ നാട്ടിലേയ്ക്ക് തിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ.
യാത്രാ സമയം കൂടും
നേരിട്ടുള്ള ഫ്ലൈറ്റുകളിൽ വെറും നാലര മണിക്കൂറു കൊണ്ടാണ് ദമാമിൽ നിന്ന് പ്രവാസികൾ നാട്ടിലെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പത്തു മണിക്കൂർ വരെ സമയം എടുത്താണ് ആളുകൾ നാട്ടിലെത്തുന്നത്.
സർവ്വീസുള്ളത് കോഴിക്കോട്ടേക്ക് മാത്രം
നിലവിൽ ദമാമിൽ നിന്ന് കോഴിക്കേട്ടേക്കു മാത്രമാണ് നേരിട്ടുള്ള വിമാന സർവീസ് ഉള്ളത്. എന്നാൽ ദമാമിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഭൂരിപക്ഷം പേരും കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ്. ഇവരാണ് നേരിട്ടുള്ള സർവ്വീസുകൾ നിർത്തലാക്കിയതോടെ കുടുങ്ങിയിരിക്കുന്നത്.
അവധിക്കാല കൊള്ള
അവധിക്കാലമായതോടെ ഗൾഫിലേയ്ക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ കൂട്ടി. മാർച്ച് അവസാനം മുതൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമാണ് ഉയർന്നിരിക്കുന്നത്. തിരക്ക് വർദ്ധിച്ചതോടെ ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയുമാണ് നിലവിലുള്ളത്.
വോട്ട് ചെയ്യാൻ നാട്ടിലേയ്ക്ക്
കേരളത്തില്‍ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ ആയിരക്കണക്കിന് പ്രവാസികളാണ് വോട്ട് ചെയ്യാനായി നാട്ടിലേക്ക് തിരിക്കുന്നത്. അയ്യായിരത്തോളം പേരെങ്കിലും വോട്ട് ചെയ്യാന്‍ നാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരുമിച്ച് ഇത്രയധികം പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൊണ്ട് വിമാന കമ്പനികള്‍ പ്രത്യേക ഇളവുകളും അനുവദിക്കാറുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications