ദില്ലി: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറേബ്യയിലെ അരാംകോ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വാങ്ങിയേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കാതെ കമ്പനി. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുന്നത് കമ്പനിയുടെ രീതിയല്ലെന്നും വിവിധ അവസരങ്ങളെ കുറിച്ച് പരിശോധിച്ചുവരികയാണെന്നും കമ്പനി വക്താവ് പ്രതികരിച്ചു. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും സ്റ്റോക് എക്‌ചേഞ്ചിന്റെയും വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാവൂ എന്നും വക്താവ് വ്യക്തമാക്കി.
മല്യയും നീരവ് മോദിയും മാത്രമല്ല; തട്ടിപ്പ് നടത്തി രാജ്യം വിട്ടത് 36 ബിസിനസുകാർ
റിലയന്‍സിന്റെ റിഫൈനിംഗ്, പെട്രോകെമിക്കല്‍സ് കമ്പനികളിലെ 25 ശതമാനം ഓഹരികള്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള കമ്പനിയായ അരാംകോ വാങ്ങുമെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ഇരു കമ്പനികള്‍ക്കുമിടയില്‍ തന്ത്രപരമായ സഹകരണത്തിനും ധാരണയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നാലു മാസം മുമ്പ് തന്നെ ആരംഭിച്ചതായും അവ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 1600 കോടി ഡോളര്‍ മൂല്യം വരുന്ന റിലയന്‍സിന്റെ ഓഹരികള്‍ അരാംകോ വാങ്ങുമെന്നാണ് സാചന. റിലയന്‍സിന്റെ റിഫൈനിംഗ് പെട്രോകെമിക്കല്‍സ് വ്യവസായത്തിന്റെ ആകെ മൂല്യം ഏകദേശം 6000 കോടി ഡോളറാണ്.
രണ്ടു മാസത്തിനിടയില്‍ ഇരു കമ്പനികളും ഓഹരി വില്‍പ്പന സംബന്ധിച്ച് കരാറിലെത്തുമെന്ന് റിലയന്‍സിനോട് അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സൗദി അരാംകോയും ഇന്ത്യയിലെ ഏറ്റവും ലാഭത്തിലുളള കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മിലുള്ള സഹകരണത്തെ വ്യാവസായിക ലോകം വളരെ പ്രതീക്ഷയോടെയാമ് ഉറ്റുനോക്കുന്നത്.