കുവൈറ്റിലെ പ്രവാസികൾ ആശങ്കയിൽ. കുവൈറ്റില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് പാര്‍ലമെന്റിന്റെ ധന-സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി. എന്നാൽ അന്തിമ തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല.
അംഗീകാരത്തനായി സമർപ്പിക്കും
ധന-സാമ്പത്തിക കാര്യ സമിതിയുടെ അംഗീകാരം ലഭിച്ച നിർദ്ദേശം ഇനി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇതേ നിര്‍ദ്ദേശം നേരത്തെ നിയമകാര്യ സമിതിയും സര്‍ക്കാരും തള്ളിയിരുന്നു.
റെമിറ്റന്‍സ് ടാക്സ്
വിദേശികളില്‍ നിന്ന് റെമിറ്റന്‍സ് ടാക്സായി പണം ഈടാക്കാനാണ് നിർദ്ദേശം. ഇത്തരത്തിൽ വിദേശികളില്‍ നിന്ന് റെമിറ്റന്‍സ് ടാക്സ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്നാണ് സാമ്പത്തികകാര്യ സമിതിയുടെ നിഗമനം. എന്നാൽ വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം നേരത്തെ തന്നെ മന്ത്രിസഭ തള്ളിയിരുന്നു.
അഞ്ച് ശതമാനം വരെ നികുതി
വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് നിയമകാര്യ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
തൊഴിലാളികള്‍ രാജ്യം വിടും
ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് പാര്‍ലമെന്റില്‍ വാദമുയര്‍ന്നിരുന്നത്. കുവൈറ്റ് കേന്ദ്ര ബാങ്കും ഇത്തരമൊരു നീക്കം നേരത്തെ എതിര്‍ത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സാമ്പത്തിക കാര്യ സമിതിയുടെ നീക്കം.
കുവൈറ്റിലെ പ്രവാസികൾ
കുവൈറ്റിലെ പ്രവാസികളുടെ സംഖ്യയില്‍ 41 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ ജനസംഖ്യ 47 ലക്ഷമാണ്. ഇതിൽ 33 ലക്ഷം പ്രവാസികളും 14 ലക്ഷം സ്വദേശികളുമാണുള്ളത്. സ്വദേശികളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടെ 31,000 പേരുടെ വര്‍ധനയുണ്ടായപ്പോള്‍ വിദേശികളുടെ സംഖ്യയില്‍ 9.7 ലക്ഷത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വദേശിവല്‍ക്കരണം
ജനസംഖ്യാ അനുപാതം സന്തുലിതമാക്കാന്‍ സ്വദേശിവത്ക്കരണ നിയമങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കുവൈറ്റ്. കഴിഞ്ഞ ഒരു വർഷമായി സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടിരുന്നു. വിവിധ മേഖലകളിൽ സ്വദേശിവത്ക്കരണം വ്യാപകമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോഴും.
malayalam.goodreturns.in


Click it and Unblock the Notifications