സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവ്വീസുകൾ പൂർണമായും നിർത്തി വച്ച ജെറ്റ് എയർവെയ്സ് ജീവനക്കാർക്ക് സ്പൈസ് ജെറ്റിൽ ജോലി. ജെറ്റ് എയര്‍വെയ്സില്‍ നിന്നും പുറത്താക്കപ്പെട്ട 500 ജീവനക്കാർക്ക് ജോലി നൽകിയതായാണ് സ്പൈസ് ജെറ്റ് അറിയിച്ചത്. 100 പൈലറ്റുകൾ ഉൾപ്പെടെയുള്ളവർക്കാണ് ജോലി ലഭിച്ചത്.
27 പുതിയ സർവ്വീസുകൾ
നേരത്തെ സ്പൈസ് ജെറ്റ് ഉടന്‍ തന്നെ പുതുതായി 27 വിമാനങ്ങള്‍ സര്‍വ്വീസിനെത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ 22 ബോയിങ് 737 വിമാനങ്ങളും ഉള്‍പ്പെടും. ഇതിലേക്കായാണ് തൊഴിലാളികളെ സ്വീകരിച്ചിരിക്കുന്നത്. സ്പൈസ് ജെറ്റിൽ ജീവനക്കാർക്ക് വേണ്ടി റിക്രൂട്ട്മെന്റ് നടത്തുമ്പോൾ ആദ്യ പരിഗണന ജെറ്റ് എയർവെയ്സ് തൊഴിലാളികൾക്ക് നൽകുമെന്ന് സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര സർവ്വീസ്
ഏപ്രിൽ 26നും മേയ് 2നും ഇടയ്ക്ക് സ്പൈസ്ജെറ്റ് 24 പുതിയ ഫ്ളൈറ്റുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് ഹോങ്കോങ്, ജിദ്ദ, ദുബായ്, കൊളംബോ, ധാക്ക, റിയാദ്, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലേയ്ക്ക് ആയിരിക്കും ഈ ഫ്ലെറ്റുകൾ സർവ്വീസ് നടത്തുക.
സ്പൈസ് ജെറ്റ്
2005 ലായിരുന്നു സ്പൈസ് ജെറ്റിന്‍റെ ആദ്യ സര്‍വീസ്. പൂട്ടിപ്പോയ മോദിലുഫ്ത് എന്ന വിമാനക്കമ്പനിയെ ഏറ്റെടുത്ത് സ്പൈസ് ജെറ്റ് ആക്കിയത് വ്യവസായിയായ അജയ് സിങാണ്. 2010 ല്‍ സണ്‍ ഗ്രൂപ്പ് മേധാവി കലാനിധി മാരന്‍ സ്പൈസ് ജെറ്റിനെ ഏറ്റെടുത്തിരുന്നു. എന്നാല്‍, കമ്പനി പിന്നീട് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ 2015 ല്‍ വീണ്ടും കമ്പനി അജയ് സിങ് ഏറ്റെടുത്തു.
എയർ ഇന്ത്യ
പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്‍റെ അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഞ്ച് ബോയിംഗ് വിമാനങ്ങളാണ് പാട്ടത്തിനെടുക്കാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
malayalam.goodreturns.in