ദില്ലി: ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി ജന്‍ ധന് യോജനയില്‍ ഇതിനകം എത്തിച്ചേര്‍ന്നത് ഒരു ലക്ഷം കോടി രൂപ പിന്നിടാനൊരുങ്ങുന്നു. ഏപ്രില്‍ മൂന്നിലെ കണക്കുകള്‍ പ്രകാരം 97,665.66 കോടി രൂപ അക്കൗണ്ടുകളിലേക്ക് എത്തിക്കഴിഞ്ഞു. മാര്‍ച്ച് 27ന് 96,107.35 കോടി രൂപയായിരുന്നു അക്കൗണ്ടുകളിലെ നിക്ഷേപം.
ഇന്ത്യയിൽ തന്നെ ജോലി വേണോ? ഈ 10 കമ്പനികളിൽ കിട്ടണം, സൂപ്പർ ശമ്പളം, ആനുകൂല്യങ്ങൾ വേറെ
രാജ്യത്ത് നിലവില്‍ 35.39 കോടി ജന്‍ ധന് അക്കൗണ്ടുകളുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇവരില്‍ 27.89 കോടി അക്കൗണ്ട് ഉടമകള്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. പ്രധാന്‍മന്ത്രി ജന്‍ ധന് യോജനയുടെ വിജയകരമായ പുരോഗതിയുടെ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്കുള്ള അപകട ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 2018 ആഗസ്ത് 28നു ശേഷം അക്കൗണ്ട് എടുത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതിനു പുറമെ, അക്കൗണ്ടില്‍ നിന്ന് അധികമായി കടമെടുക്കാവുന്ന തുക 5000ത്തില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തുകയുമുണ്ടായി. തുടക്കത്തില്‍ ഓരോ വീട്ടിലും ഓരു എക്കൗണ്ട് എന്നായിരുന്നു പദ്ധതിയുടെ മുദ്രാവാക്യമെങ്കില്‍ എല്ലാ മുതിര്‍ന്നവര്‍ക്കും ഒരു ബാങ്ക് എക്കൗണ്ട് എന്നായി അത് തിരുത്തി.
35 കോടിയിലേറെ വരുന്ന ജന്‍ ധന് അക്കൗണ്ടുകളില്‍ പകുതിയിലേറെയും സ്ത്രീകളുടേതാണ് എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, 59 ശതമാനം അക്കൗണ്ടുകളും ഗ്രാമപ്രദേശങ്ങളില്‍ നിന്നോ ചെറു പട്ടണങ്ങളില്‍ നിന്നോ ഉള്ളവരാണ് സ്വന്തമാക്കിയിരിക്കുന്നത്. സമൂഹത്തിലെ താഴേക്കിടയിലുള്ള ആളുകള്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ജന്‍ ധന് മന് യോജനയ്ക്ക് തുടക്കമിട്ടത്. സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ പൂര്‍ണമായും ഈ അക്കൗണ്ടുകള്‍ വഴിയാക്കുകയെന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്.