രാജ്യത്തെ ഏറ്റവും ലാഭകരമായ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുടെ താരിഫ് ഓഫറുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് ത്രൈമാസങ്ങളിലെ പ്രതിമാസ ശരാശരി ബില്ലിംഗിൽ കനത്ത നഷ്ടം നേരിട്ടതിനെ തുടർന്ന് താരിഫ് വർദ്ധനവിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മറ്റ് കമ്പനികൾക്ക് സന്തോഷം
ജിയോ താരിഫുകൾ ഉയർത്തുന്നത് ടെലികോം മേഖലയിലെ മറ്റ് കമ്പനികൾക്കും സന്തോഷമുള്ള കാര്യമാണ്. കാരണം കുറഞ്ഞ താരിഫുമായി 2016 സെപ്റ്റംബറിൽ ജിയോ എത്തിയതോടെയാണ് മറ്റ് കമ്പനികൾക്കും താരിഫ് നിരക്ക് കുറയ്ക്കേണ്ടി വന്നത്.
നഷ്ടം ഇങ്ങനെ
ജിയോയുടെ മൊത്തം വരുമാനം ഉപഭോക്താക്കളുടെ എണ്ണം കൊണ്ട് വിഭജിക്കുന്നതാണ് ആവറേജ് റവന്യൂ പെർ യൂസർ (അർപു). ഈ നിരക്കിലാണ് ഇപ്പോൾ ഇടിവ് നേരിട്ടു കൊണ്ടിരിക്കുന്നത്. 2017 ഡിസംബറിൽ 154 രൂപയായിരുന്നു അർപു. എന്നാൽ 2018 ഡിസംബർ ആയപ്പോഴേയ്ക്കും നിരക്കിൽ 15.6% ഇടിവ് രേഖപ്പെടുത്തി 130 രൂപയിലെത്തി. 2019 മാർച്ചായപ്പോഴേയ്ക്കും നിരക്ക് വീണ്ടും കുറഞ്ഞ് 126.2 രൂപയായി കുറഞ്ഞു.
ഇടിവ് നൽകുന്ന സൂചന
ജിയോ വരിക്കാരുടെ ഗുണനിലവാരം ദുർബലമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് കഴിഞ്ഞ അഞ്ച് ത്രൈമാസങ്ങളിലെ ശരാശരി ബില്ലിംഗിലുള്ള കുറവ്. എന്നാൽ ജിയോ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം
ജിയോ വരിക്കാരുടെ എണ്ണം 30 കോടി കടന്നതായാണ് റിപ്പോർട്ട്. സേവനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് റിലയന്‍സ് ജിയോ ഈ വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി വെറും 170 ദിവസം കൊണ്ട് 10 കോടി വരിക്കാരെ നേടിയെടുത്ത ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ.
എയർടെല്ലിന് നേട്ടം
ജിയോയുടെ അർപു നിരക്ക് കുറഞ്ഞപ്പോൾ എയർടെല്ലിന്റെ 2018 ഡിസംബറിൽ അവസാനിച്ച പാദത്തിൽ അർപു നിരക്ക് ഉയരുകയാണ് ചെയ്തത്. 100 രൂപയിൽ നിന്ന് 104 രൂപയായാണ് നിരക്ക് ഉയർന്നിരിക്കുന്നത്. 9 ത്രൈമാസങ്ങളിലെ ഇടിവിന് ശേഷമാണ് എയർടെല്ലിന്റെ അർപു നിരക്ക് ഉയർന്നത്.
വൊഡാഫോൺ ഐഡിയ
2018 സെപ്തംബറിൽ അവസാനിച്ച പാദത്തിൽ വൊഡാഫോൺ ഐഡിയയുടെ ആർപു നിരക്ക് 88 രൂപയായിരുന്നു. ഇത് ഡിസംബറിൽ 89 രൂപയാക്കി ഉയർന്നു. എന്നാൽ മാർച്ചിൽ അവസാനിച്ച പാദത്തിലെ നിരക്ക് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
malayalam.goodreturns.in


Click it and Unblock the Notifications