എണ്ണ വില വർദ്ധനവ് എന്നും രാജ്യത്തെ ചൂടേറിയ ചർച്ചകളിലൊന്നാണ്. ഇന്ധന വില വർദ്ധനവിന്റെ പേരിൽ നരേന്ദ്ര മോദി സർക്കാർ വിമർശനങ്ങൾ ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയർന്നിട്ടും. ഇന്ത്യയിൽ ഇന്ധനവിലയിൽ കാര്യമായ മാറ്റമില്ല. തിരഞ്ഞെടപ്പിനെ തുടർന്നാണ് എണ്ണ വില വർദ്ധിപ്പിക്കാത്തതെന്നാണ് വിമർശകരുടെ വിലയിരുത്തൽ.
ആഗോള വിപണിയിൽ വില വീണ്ടും ഉയരും
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയരാനാണ് സാധ്യത. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് അമേരിക്ക പിൻവലിച്ച സാഹചര്യത്തിലാണിത്. ഇറാന്‍ എണ്ണയുടെ അഭാവം ലോക വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ത്തും. ക്രൂഡ് ഓയിൽ വില ബാരലിന് 80 മുതൽ 85 ഡോളർ വരെ ഉയരമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ.
ആഭ്യന്തര വിപണി
മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ ആഭ്യന്തര വിപണിയിൽ ഇന്ധന വില ഒരു ശതമാനം മാത്രമാണ് വർദ്ധിച്ചിരിക്കുന്നത്. അതായത് അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനവ് ആഭ്യന്തര വിപണിയെ ബാധിച്ചിട്ടില്ലെന്നത് വ്യക്തം. ഇതിന് കാരണം തിരഞ്ഞെടുപ്പ് തന്നെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കാലത്ത് മുമ്പും ഇന്ത്യയിൽ ഇന്ധന വില പിടിച്ചു നിർത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്തെ ഇന്ധന വില
കഴിഞ്ഞ വർഷം നടന്ന കർണാടക തിരഞ്ഞെടുപ്പ് കാലത്തും പെട്രോൾ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആ സമയത്ത് അന്താരാഷ്ട്ര വിപണിയിൽ വില 11% വർദ്ധിച്ചിട്ടും ആഭ്യന്തര വിപണിയിൽ ഒരു ശതമാനം മാത്രമാണ് വില വർദ്ധനവുണ്ടായത്. 2017 ഡിസംബറിൽ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്തും രാജ്യത്ത് ഇന്ധന വില പിടിച്ചു നിർത്തിയിരുന്നു. ആ സമയത്ത് അന്താരാഷ്ട്ര എണ്ണ വില 10 ശതമാനം വരെ ഉയർന്നിരുന്നു. എന്നാൽ ആഭ്യന്തര വിപണിയിൽ വില ഒരു ശതമാനം പോലും വർദ്ധിച്ചില്ല.
ട്രംമ്പിന്റെ കളി
ആണവ കരാറിൽ നിന്ന് പിന്തിരിഞ്ഞ അമേരിക്ക ഇറാനെതിരെ കൂടുതൽ ശക്തമായ ഉപരോധ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള 8 രാജ്യങ്ങൾക്ക് എണ്ണ വിൽക്കുന്നതിൽ നിന്ന് ഇറാനെ പൂർണമായും യുഎസ് തടഞ്ഞു.
ഇവിടെ ഇനി ഇറാൻ എണ്ണ ഇല്ല
ഇറാനുമേലുള്ള യുഎസ് ഉപരോധത്തെ തുടർന്ന് താഴെ പറയുന്ന രാജ്യങ്ങളിൽ ഇനി ഇറാൻ എണ്ണ ലഭിക്കില്ല
- ഇന്ത്യ
- ചൈന
- ഇറ്റലി
- ഗ്രീസ്
- ജപ്പാൻ
- ദക്ഷിണ കൊറിയ
- തുർക്കി
- തായ്വാൻ
ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
മെയ് രണ്ടിനുള്ളിൽ ഇറാനുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം നേരിടണമെന്ന മുന്നറിയിപ്പ് അമേരിക്ക ഇന്ത്യക്ക് നൽകി കഴിഞ്ഞു. ഇളവ് നീട്ടി നല്‍കണമെന്ന ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ ആവശ്യത്തിന് വ്യക്തമായ മറുപടി യുഎസ് നൽകിയിട്ടില്ല. എന്നാൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഇറാനുമായി എണ്ണ ഇടപാട് തുടരാനും സാധ്യതയില്ല.
ഇന്ത്യ - ഇറാൻ എണ്ണ ഇറക്കുമതി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറാനില്‍ നിന്ന് 2.4 കോടി ടണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിനാവശ്യമായ എണ്ണയുടെ 10 ശതമാനം വരും. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിക്കുന്നതോടെ ഇന്ത്യയ്ക്ക് ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. സൗദി അറേബ്യ, കുവൈറ്റ്, യു എ ഇ, മെക്സിക്കോ എന്നീ രാജ്യങ്ങളെ എണ്ണ ആവശ്യകതകൾ നിറവേറ്റാൻ ഇപ്പോൾ ഇന്ത്യ നിർബന്ധിതരാകും.
malayalam.goodreturns.in