മുംബൈ: വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും 13 ആഢംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നു. തട്ടിപ്പ് തുക ഈടാക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ലേലത്തിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. മെറ്റല്‍ ആന്റ് സ്‌ക്രാപ് ട്രേഡിംഗ് കോര്‍പറേഷനാണ് കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നത്.
പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാതട്ടിപ്പിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ട നീരവ് മോദിയുടെയും ബന്ധപ്പെട്ടവരുടെയും കാറുകള്‍ അടക്കമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കഴിഞ്ഞ വര്‍ഷം കണ്ടുകെട്ടിയിരുന്നു. 1.33 കോടിയുടെ സില്‍വര്‍ റോള്‍സ് റോയ്‌സ്, 54 ലക്ഷത്തിന്റെ പോര്‍ഷെ, 37.8 ലക്ഷത്തിന്റെയും 14 ലക്ഷത്തിന്റെയും മെഴ്‌സിഡെസ് ബെന്‍സുകള്‍, 9.8 ലക്ഷത്തിന്റെ ബിഎംഡബ്ല്യു തുടങ്ങിയ കാറുകളാണ് ലേലത്തില്‍ വില്‍ക്കുന്നത്.
ഡീസൽ വാഹനങ്ങൾക്ക് വിട; മാരുതി സുസുക്കിയുടെ നിർണായ തീരുമാനം
ഇതിനു പുറമെ, രണ്ട് ഹോണ്ട ബ്രിയോ, ടൊയോട്ട ഇന്നോവ, ഹോണ്ട സിആര്‍വി, ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ സുപേര്‍ബ് എലഗെന്‍സ്, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇതില്‍ ബിഎംഡബ്ല്യു, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവ മെഹുല്‍ ചോക്‌സിയുടേതും മറ്റുള്ളവ നീരവ് മോദിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടേതുമാണ്. ലേലനടപടികളുടെ ഭാഗമായി വാഹനങ്ങള്‍ പരിശോധിക്കാല്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഏറ്റവും ഉയര്‍ന്ന തുക ക്വോട്ട് ചെയ്തവരുടെ പേരുവിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് കൈമാറിയതായി മെറ്റല്‍ ആന്റ് സ്‌ക്രാപ് ട്രേഡിംഗ് കോര്‍പറേഷന്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.