ദില്ലി: ടിക്കറ്റെടുത്ത ശേഷമുള്ള ആദ്യ 24 മണിക്കൂറിനകം എയര്‍ ഇന്ത്യ ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയോ തീയതി മാറ്റുകയോ ചെയ്താല്‍ അതിന് ഫീസ് ഈടാക്കില്ല. മെയ് ഒന്നു മുതലാണ് ഈ പരിഷ്ക്കാരം പ്രാബല്യത്തില്‍ വരിക. വിമാനം ഷെഡ്യൂള്‍ ചെയ്യുന്നതിന് ചുരുങ്ങിയത് ഏഴ് ദിവസം മുമ്പായിരിക്കണം ഇതെന്നും നിബന്ധനയുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 27ന് രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാസഞ്ചേഴ്സ് ചാര്‍ട്ടര്‍ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യത്തെ ഒരു മണിക്കൂറില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനോ തീയതി മാറ്റുന്നതിനോ ഫീസ് ഈടാക്കരുതെന്ന് ഇതില്‍ നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ഇന്ത്യയുടെ പുതിയ പരിഷ്ക്കാരം.
എയർ ഇന്ത്യ വിമാനത്തിൽ നിന്ന് പുക; നാല് വിമാനങ്ങൾ കട്ടപ്പുറത്ത്, യന്ത്രത്തകരാർ പതിവ്
ആഭ്യന്തര യാത്രക്കാര്‍ക്കായിരിക്കും ഈ സേവനം ലഭ്യമാക്കുകയെന്ന് എയര്‍ ഇന്ത്യ ചെയര്മാന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടിക്കറ്റെടുത്ത് 24 മണിക്കൂറിനകം അധിക ചാര്‍ജ്ജൊന്നുമില്ലാതെ തന്നെ ടിക്കറ്റ് കാന്‍സല്‍ ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതേസമയം, വിമാനങ്ങളും തീയതിയും മാറുന്നതു മൂലമുണ്ടാവുന്ന അധിക ചാര്‍ജ് നല്‍കേണ്ടിവരുമെന്നും ചെയര്മാന് വ്യക്തമാക്കി.