ദില്ലി: ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കഴിഞ്ഞ വര്‍ഷം അമേരിക്ക അധിക നികുതി ഏര്‍പ്പെടുത്തിയതിന് തിരിച്ചടി നല്കാന് തയ്യാറാകാതെ ഇന്ത്യ. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഏതാനും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള തീരുമാനം ഇന്ത്യ വീണ്ടും നീട്ടി.
2018 ജൂണിലാണ് ഇന്ത്യന്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ അമേരിക്ക അധിക നികുതി പ്രഖ്യാപിച്ചത്. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനമെടുത്തെങ്കിലും വിവിധ കാരണങ്ങളാല്‍ തീരുമാനം നീട്ടിക്കൊണ്ടുപോവുരയായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഫാം, സ്റ്റീല്‍, അയേണ്‍ തുടങ്ങി 29 ഉല്‍പ്പന്നങ്ങള്‍ക്ക് 20 മുതല്‍ 120 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം.
ഏറ്റവും ഒടുവില്‍ നീട്ടിയതനുസരിച്ച് മെയ് രണ്ടിനാണ് ഇന്ത്യ അധികനികുതി ഇടാക്കേണ്ടത്. എന്നാല്‍ തീരുാമാനം രണ്ടാഴ്ചത്തേക്കു കൂടി ദീര്ഘിപ്പിക്കാണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം ധനകാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയായിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് നല്കി വന്ന നികുതിയിളവുകള്‍ പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് മയപ്പെടുത്തിയത്.
കോടികൾ മുടക്കി വാട്ട്സ്ആപ്പിനെ വാങ്ങിയത് പണിയായി; ഫേസ്ബുക്ക് വൻ നഷ്ട്ടത്തിലേയ്ക്ക്
തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുന്ന ട്രംപിന്റെ നടപടി മെയ് ആദ്യത്തോടെ നിലവില്‍ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വിഭാഗത്തില്‍ നിലവില്‍ 5.6 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയ്ക്കുള്ളത്. നികുതിയിളവ് പിന്‍വലിക്കപ്പെടുന്നതോടെ ഇന്ത്യന്‍ കയറ്റുമതിക്കാരെ അത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ നികുതിയിളവ് പദ്ധതിയുടെ ഏറ്റവും കൂടുതല്‍ ഗുണഫലം അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ.