ദില്ലി: ലെയ്സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ ഒമ്പത് കര്‍ഷകര്‍ക്കെതിരെ പെപ്സി കമ്പനി കേസ് നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. ബഹുരാഷ്ട്ര കമ്പനിയുടെ നടപടിക്കെതിരേ കര്‍ഷക പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍ക്കാമെന്ന നിലപാടാണ് ഇപ്പോള്‍ കമ്പനി സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഇതിന് പെപ്‌സികോ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. തങ്ങളുടെ സവിശേഷ വിത്തുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്നും കൈവശമുള്ളവ കമ്പനിക്ക് കൈമാറണമെന്നുമാണ് നിബന്ധനികളില്‍ പ്രധാനം. തങ്ങളുടെ അനുവാദത്തോടെ കൃഷി ചെയ്യുകയാണെങ്കില്‍ ഉരുളക്കിഴങ്ങ് തങ്ങള്‍ക്കു തന്നെ വില്‍ക്കണമെന്നും നിബന്ധനയുണ്ട്.
എന്നാല്‍ നിബന്ധ അംഗീകരിച്ച് ഒത്തുതീര്‍പ്പിന് ഇല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. തങ്ങളെ കോടതി കയറ്റിയവര്‍ക്കു മുമ്പില്‍ മുട്ടുമടക്കുന്ന പ്രശ്‌നമില്ലെന്നും ബഹുരാഷ്ട്ര കമ്പനിക്കെതിരേ അവസാനം വരെ പോരാടുമെന്നുമാണ് കര്‍ഷകരുടെ നിലപാട്.
പെപ്സി കമ്പനിയുടെ കേസ് പരിഗണിച്ച് അഹമ്മദാബാദ് കൊമേഴ്സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്വാനിയെ കമ്മീഷണറായി നിയോഗിച്ച കോടതി ഏപ്രില്‍ 26 വരെ കൃഷിയും വില്‍പനയും നിര്‍ത്തി വെക്കാനും നിര്‍ദ്ദേശിച്ചിരുന്നു. സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി കേസ് കൊടുത്തിരിക്കുന്നത്.
ഭവന വായ്പ അടച്ചു തീർക്കാൻ വരട്ടെ; കിട്ടാൻ പോകുന്ന ചില നേട്ടങ്ങൾ ഇവയാണ്
കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് കൊണ്ട് നൂറുകണക്കിന് കര്‍ഷകരും ശാസ്ത്രജ്ഞന്‍മാരും ആക്ടിവിസ്റ്റുകളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരായ കേസ് നിരുപാധികം പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എഇ5 ട്രേഡ്മാര്‍ക്കില്‍ ഉല്‍പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചായിരുന്നു ഉത്പാദനം.
സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിയില്ലെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപില്‍ ഷാ വ്യക്തമാക്കി.