സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജി. അഭിഭാഷകനും ഡല്‍ഹിയിലെ ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.
വ്യാജ വാർത്തകൾ തടയാൻ
ഫേസ്ബുക്ക്, ട്വിറ്റർ, വെബ് ന്യൂസ് പോർട്ടലുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധപ്പെടുത്തണമെന്നാണ് ഹർജിയിൽ പറയുന്നത്. ഇവ ബന്ധിപ്പിക്കുന്നത് വഴി വ്യാജ വാർത്തകൾ തടയാൻ സാധിക്കുമെന്നാണ് അശ്വനി ഉപാധ്യായയുടെ വാദം.
10 ശതമാനം വ്യാജ അക്കൗണ്ടുകൾ
നിലവില്‍ രാജ്യത്ത് 3.5 കോടി ട്വിറ്റര്‍ അക്കൗണ്ടുകളും 32.5 കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമാണുള്ളത്. ഇവയിൽ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണെന്നാണ് സോഷ്യല്‍മീഡിയ വിദഗ്ധരുടെ വിലയിരുത്തൽ.
ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു
പല പ്രശസ്തരുടെ പേരുകളിലും നിരവധി വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിലും ട്വിറ്ററിലും നിലവിലുണ്ട്. എന്നാൽ ഇത്തരം വ്യാജ അക്കൗണ്ടുകളില്‍ പലതും യഥാര്‍ത്ഥ അക്കൗണ്ടുകളാണെന്ന് കരുതി ജനങ്ങള്‍ അവയിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ വിശ്വസിക്കുന്നു. ഇത് പലവിധത്തിലുള്ള കലാപങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വരെ കാരണമാകുന്നുണ്ടെന്നും അശ്വനി ഉപാധ്യായ ഹർജിയിൽ പറയുന്നു. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുഷ്പ്രചരണം
രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വ്യാജ അക്കൗണ്ടുകള്‍ ദുഷ്പ്രചരണത്തിനായി ഉപയോഗിക്കരുതെന്നും പലരും എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് ദുഷ്പ്രചരണം നടത്താന്‍ ഇത്തരം വ്യാജ അക്കൗണ്ടുകളിലൂടെ ശ്രമിക്കാറുണ്ടെന്നും ഹർജിയില്‍ പറയുന്നു.
malayalam.goodreturns.in


Click it and Unblock the Notifications