വാഷിംഗ്ടണ്‍: വ്യാപാര കാര്യത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ വിന്‍ നികുതിയാണ് ഇന്ത്യ അടിച്ചേല്‍പ്പിക്കുന്നതെന്നും ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ വന്‍ നഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടാവുന്നതെന്നും ട്രംപ് പറഞ്ഞു.
ജോലി ചെയ്യുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ അഞ്ച് കാര്യങ്ങൾ ചെയ്താൽ കാശ് വെറുതേ പോകില്ല
ആരോപണം റിപ്പബ്ലിക്കന്‍ യോഗത്തില്‍
യുഎസ്സിന്റെ പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ തുടങ്ങിയവയുടെ പേരെടുത്ത് പറഞ്ഞാണ് ഇന്ത്യ അധിക നികുതി ഈടാക്കുന്നതായി ട്രംപ് കുറ്റപ്പെടുത്തിയത്. വിസ്‌കോന്‍സില്‍ സ്‌റ്റേറ്റിലെ ഗ്രീന്‍ ബേ സിറ്റിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തിലായിരുന്നു ട്രംപിന്റെ ഈ വിമര്‍ശനം. കാലങ്ങളായി എല്ലാ രാജ്യങ്ങളും ചേര്‍ന്ന് അമേരിക്കയെ കൊത്തിവലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്സിന് കോടികള്‍ നഷ്ടമെന്ന്
അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ മേല്‍ ഇന്ത്യ ചുമത്തുന്ന നികുതി വന്‍ കൊള്ളയാണെന്ന് ഇതിനു മുമ്പും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. കുറേ ദശാബ്ദങ്ങളായി ചൈന, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ ബില്യന്‍ കണക്കിന് ഡോളറുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അത് ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കടലാസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പൂര്‍ണമായും നികുതിയിളവ് നല്‍കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവയ്ക്കുമേല്‍ വന്‍ ഇറക്കുമതി നികുതി ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ലി ഡേവിഡ്‌സണ്‍
അമേരിക്കയെ എപ്പോഴും മുന്നില്‍ നിര്‍ത്തുന്ന ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 100 ശമതാനം നികുതിയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ ഈടാക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിളുകള്‍ നികുതിയൊന്നും ഇല്ലാതെയാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ 50 ശതമാനം നികുതി കുറച്ചു. എന്നാല്‍ അത് പോരെന്നാണ് ട്രംപിന്റെ നിലപാട്.
ഇന്ത്യയ്ക്ക് നികുതിയിളവില്ല.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം ഉല്‍പ്പന്നങ്ങള്‍ നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിമര്‍ശനവുമായി പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. നികുതിയിളവ് പിന്‍വലിക്കാനുള്ള തീരുമാനം മെയ് തുടക്കത്തില്‍ തന്നെ പ്രാവര്‍ത്തികമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എവിടെയും എത്തിയിട്ടില്ല.
കൂടുതല്‍ മാര്‍ക്കറ്റ് ഷെയര്‍
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി കുറയ്ക്കുന്നതോടൊപ്പം ഇന്ത്യയിലെ മാര്‍ക്കറ്റ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നിടണം എന്നതാണ് ട്രംപിന്റെ ആവശ്യം. പച്ചക്കറി, പാല്‍, ചികില്‍സാ ഉപകരണങ്ങള്‍, ഐടി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ചുമത്തുന്ന നികുതികള്‍ കുറയ്ക്കുകയും അവ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതിന് അവസരമൊരുക്കുകയും ചെയ്യണമെന്നും യുഎസ് ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കിയ അമേരിക്കന്‍ നടപടി വിവാദമായിരുന്നു.
വ്യാപാരത്തില്‍ നേട്ടം ഇന്ത്യയ്ക്ക്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തില്‍ നിലവില്‍ നേട്ടം ഇന്ത്യയ്ക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി 47.9 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം 26.7 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഈ കാലയളവില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന ഇറക്കുമതി നികുതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ നികുതി രാജാവാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു.
വിദേശത്ത് ജോലിയ്ക്ക് പോകാൻ പ്ലാനുണ്ടോ? പോകും മുമ്പ് തീർച്ചയായും ചെയ്യണം ഈ അഞ്ച് കാര്യങ്ങൾ