ദില്ലി: അമേരിക്കയില്‍ പഠനം നടത്തുന്ന വിദേശികളില്‍ പകുതിയോളം പേരും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണെന്ന് കണക്കുകള്‍. 2019 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 11.7 ലക്ഷം വിദേശ വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. ഇവരില്‍ 5.8 ലക്ഷം പേരും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അക്കാദമിക വിദ്യാഭ്യാസത്തിനുള്ള എഫ് വിസയോ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കുള്ള എം വിസയോ ഉള്ളവരാണിവര്‍.
അമേരിക്കയിലെ സ്റ്റുഡന്റ് ആന്റ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രകാരം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും പിജി കോഴ്‌സുകള്‍ക്കു വേണ്ടിയാണ് പഠിക്കുന്നതെങ്കില്‍ ചൈനക്കാര്‍ ഡിഗ്രി കോഴ്‌സുകളാണ് ചെയ്യുന്നതെന്ന വ്യത്യാസമുണ്ട്. രണ്ട് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 75 ശതമാനം പേരും മാസ്റ്റര്‍ ഡിഗ്രി കോഴ്‌സുകളാണ് പഠിക്കുന്നത്. ബാക്കി 10 ശതമാനം പേര്‍ ഡോക്ടറേറ്റിനും 11 ശതമാനം ഡിഗ്രി കോഴ്‌സുകളുമാണ് ചെയ്യുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളിലേറെയും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്ത്‌സ് എന്നീ വിഷയങ്ങളിലാണ് പഠിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം 3.7 ലക്ഷം ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കയിലുണ്ടെന്നാണ് കണക്കുകകള്‍. അവരില്‍ 31 ശതമാനം പിജിക്കും 37 ശതമാനം ഡിഗ്രിക്കും പഠിക്കുന്നു. ഇവരിലേറെയും തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ റോബോട്ടിക്‌സ്, ഏവിയേഷന്‍, എഞ്ചിനീയറിംഗ്, ഹൈടെക്ക് മാനുഫാക്ചറിംഗ് തുടങ്ങിയവയാണ്. എന്നാല്‍ ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ അടുത്ത കാലത്തായി ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ ലഭിക്കുക പ്രയാസമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ വിദ്യാര്‍ഥികളിലേറെയും പഠനം പൂര്‍ത്തിയാക്കി കുറച്ചു കാലം അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇതിനാവശ്യമായ എച്ച്-1ബി വിസ ലഭിക്കുകയെന്നത് ഏറെ ശ്രമകരമാണ്. കാരണം ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലേറെ വിസകള്‍ ആവശ്യമായി വരുന്ന സ്ഥാനത്ത് 85000 വിസകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ.


Click it and Unblock the Notifications