ദില്ലി: ഇറാനെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തില്‍ ഇന്ത്യയ്ക്കുണ്ടായ ഇളവ് അവസാനിച്ച പശ്ചാത്തലത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള എല്ലാ മുന്‍കരുതലുകളും ഇന്ത്യ കൈക്കൊണ്ടതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ഇറാനില്‍ നിന്നുള്ള എണ്ണയ്ക്ക് പകരം മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്ന് അധികമായി ഇറക്കുമതി ചെയ്യുന്നതിനുള്ള സംവിധാനം രാജ്യം ഒരുക്കിയിട്ടുണ്ട്. ഉപരോധം ഒരു വിധത്തിലും ഇന്ത്യയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നിന്ന് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.

ഇറാന്‍ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും അവസാനിപ്പിക്കണമെന്നും സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനിക ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അമേരിക്ക ഇറാനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും എണ്ണയ്ക്ക് പ്രധാനമായും ഇറാനെ ആശ്രയിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് അമേരിക്ക ആറു മാസത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മെയ് ഒന്നിന് ഈ ഇളവ് അവസാനിക്കുകയും ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂര്‍ണമായും നര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റ് പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഇറാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നത് രാജ്യത്തെ എണ്ണ വില കുതിച്ചുയരാനും പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യമിടിയാനും കാരണമാവുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല അഭിപ്രായപ്പെടുകയുണ്ടായി. മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമുക്കാല്‍ റിഫൈനറികളും ഇറാന്‍ എണ്ണ സംസ്‌ക്കരിക്കാവുന്ന രീതിയില്‍ കാലിബ്രേറ്റ് ചെയ്തവയാണ്. ഇതുകാരണം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇവിടങ്ങളില്‍ നിലവിലെ രീതിയില്‍ സംസ്‌ക്കരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതു സാധ്യമാവണമെങ്കിലും റീകാലിബ്രേഷന്‍ ആവശ്യമായി വരും.


Click it and Unblock the Notifications