ദില്ലി: രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനിയായിരുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ചയില്‍ കമ്പനിയില്‍ നിക്ഷേപമുള്ള ഇത്തിഹാദ് എയര്‍വെയ്‌സിനുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ യൂനിയനാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജ്വല്ലറികൾ അക്ഷയ തൃതീയ ഒരുക്കത്തിൽ; സ്വർണത്തിന് ആവശ്യക്കാരേറുന്നു, ഇറക്കുമതിയിൽ വർദ്ധനവ്
സമാന സംഭവങ്ങള്‍ മുമ്പും ഉണ്ടായി
ഇത്തിഹാദിന് നിക്ഷേപമുള്ള എയര്‍ലൈന്‍ കമ്പനി തകരുന്നത് ഇതാദ്യമല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ എയര്‍ബെര്‍ലിന്‍, അലിറ്റാലിയ എന്നീ കമ്പനികളുടെ തകര്‍ച്ചയും ജെറ്റിന്റേതിന് സമാനമായിരുന്നു. ഈ രണ്ട് കമ്പനികളിലും അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദിന് നിക്ഷേപമുണ്ടായിരുന്നുവെന്നും യൂനിയന്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ച പൂര്‍ണമാക്കുന്നതില്‍ ഇത്തിഹാദിന്റെ പങ്ക് എത്രമാത്രമാണെന്നേ ഇനി കണ്ടെത്താനുള്ളൂ എന്ന രീതിയിലാണ് പ്രധാനമന്ത്രിക്കയച്ച കത്തിലെ ആരോപണം.
എസ്ബിഐയുടെ പങ്കും അന്വേഷിക്കണം
ഇത്തിഹാദിനോടൊപ്പം ചേര്‍ന്ന് എസ്ബിഐയും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സമഗ്ര അന്വേഷണം നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യത്തില്‍ വലിയ ഗൂഢാലോചന നടന്നതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ ജെറ്റ് എയര്‍വെയ്‌സിനും അതിലെ ജീവനക്കാര്‍ക്കും മാത്രമാണ് നഷ്ടമുണ്ടായിട്ടുള്ളതെന്ന് ഓര്‍ക്കണമെന്നും നാഷനല്‍ ഏവിയേഷന്‍ ഗില്‍ഡ് പ്രസിഡന്റ് കാപ്റ്റന്‍ കരണ്‍ ചോപ്ര ഒപ്പുവച്ച കത്തില്‍ പറയുന്നു. ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ യൂനിയനാണ് നാഷനല്‍ ഏവിയേഷന്‍ ഗില്‍ഡ്.
ഇത്തിഹാദിന്റെ നിലപാടു മാറ്റം തിരിച്ചടിയായി
ജെറ്റ് എയര്‍വെയ്‌സിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 2019 ജനുവരി മുതല്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും ഇത്തിഹാദിന്റെ ആവര്‍ത്തിച്ചുള്ള നിലപാടു മാറ്റം പ്രശ്‌നം സങ്കീര്‍ണമാക്കി. പ്രതിസന്ധിയെ തുടര്‍ന്ന് ചെയര്‍മാന്‍ നരേഷ് ഗോയല്‍ സ്ഥാനമൊഴിയുകയും ആവശ്യമായ 1500 കോടി രൂപ കണ്ടെത്താന്‍ തന്റെ ഷെയറുകള്‍ വില്‍പ്പനയ്ക്കു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തിഹാദ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ തയ്യറായിട്ടില്ല. നരേഷ് ഗോയല്‍ ചെയ്തതു പോലെ അവരുടെ ഓഹരി വില്‍ക്കാന്‍ ഇത്തിഹാദ് തയ്യാറാവുകയോ ഫണ്ട് കണ്ടെത്താന്‍ സഹായിക്കുകയോ ചെയ്തിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ആരോപണത്തോട് പ്രതികരിക്കാതെ ഇത്തിഹാദ്
നരേഷ് ഗോയല്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം കമ്പനിയുടെ ഭരണച്ചുമതല ഏറ്റെടുത്ത എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവും പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. ആവശ്യമായ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത എസ്ബിഐ പിന്നീട് കാലുമാറി. ഇതാണ് ഏപ്രില്‍ 17ന് ജെറ്റ് എയര്‍വെയ്‌സിന്റെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി. ആരോപണത്തോട് പ്രതികരിക്കാന്‍ ഇത്തിഹാദ് എയര്‍വെയ്‌സ് തയ്യാറായിട്ടില്ല.