ദില്ലി: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ടിവിയുടെ ഓഹരികള്‍ ഏഷ്യാനെറ്റില്‍ നിന്ന് തിരികെ വാങ്ങി. ഇതോടെ എഡിറ്ററുടെ ഉടമസ്ഥതയിലുള്ള ചാനലായി റിപ്പബ്ലിക്ക് ടിവി മാറി. നിലവില്‍ 1200 കോടിയാണ് റിപ്പബ്ലിക്കന്‍ ടിവിയുടെ മൂല്യം. 2017 മെയില്‍ ചാനല്‍ തുടങ്ങിയതു മുതല്‍ ഇംഗ്ലീഷ് ന്യൂസ് ചാനലുകളുടെ ഇടയില്‍ നേതൃസ്ഥാനത്തായിരുന്നു റിപ്പബ്ലിക്ക് ടിവിയെന്ന് ജൂപിറ്റര്‍ കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 100 ആഴ്ചയായി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ് ചാനലെന്നും പ്രസ്താവന വ്യക്തമാക്കി.
ഇന്ന് അക്ഷയ തൃതീയ; സ്വർണം വാങ്ങേണ്ട ശുഭ മുഹൂർത്തം എപ്പോൾ?
ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന നിക്ഷേപക കമ്പനിയായ ജൂപിറ്റര്‍ കാപിറ്റലിന്റെ പോര്‍ട്ട്‌ഫോളിയോ കമ്പനികളൊന്നാണ് ഏഷ്യാനെറ്റ് ന്യൂസ്. റിപ്പബ്ലിക്ക് ടിവിയും റിപ്പബ്ലിക് മീഡിയ നെറ്റ്‌വര്‍ക്കും രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി പറയുന്നതായി ചാനല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. റിപ്പബ്ലിക് ടിവിയുടെയും അര്‍ണബിന്റെയും വിജയത്തില്‍ സന്തോഷിക്കുന്നതായി ജൂപിറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എംപി പറഞ്ഞു. ജൂപിറ്റര്‍ കാപിറ്റല്‍ റിപ്പബ്ലിക്ക് ടിവിയില്‍ 30 കോടി രൂപ നിക്ഷേപിച്ചിരുന്നു. മൈനോറിറ്റി പോര്‍ട്ട്‌ഫോളിയോ നിക്ഷേപകന്‍ എന്ന നിലയില്‍ റിപ്പബ്ലിക്ക് ടിവിക്കുള്ള ഏഷ്യാനെറ്റ് ന്യൂസ് മീഡിയയുടെ പിന്തുണ തുടരുമെന്നും ബിജെപി എംപി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് മികച്ച മീഡിയ ബ്രാന്റായി റിപ്പബ്ലിക്ക് ടിവിയെ മാറ്റിയെടുക്കാന്‍ സാധിച്ചതായി ചാനല്‍ എംഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമി പറഞ്ഞു. ചാനലിനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിവിയുടെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരത് നേരത്തേ ലോഞ്ച് ചെയ്തിരുന്നു. മുംബൈ കേന്ദ്രമായാണ് ചാനലിന്റെ പ്രവര്‍ത്തനം.