സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റെ നാലാം പാദ അറ്റാദായത്തിൽ 5 ശതമാനം ഇടിവ്. കണക്കാക്കപ്പെടാത്ത ചെലവുകളും ചില അധിക ചെലവുകളുമാണ് ഈ നഷ്ട്ടത്തിന് കാരണം. എന്നാൽ ഐസിഐസിഐ ബാങ്കിന്റെ അസറ്റ് നിലവാരത്തിലെ പ്രകടനം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ മികച്ച രീതിയിലാണ്. മാർച്ച് 31 ന് അവസാനിച്ച മൂന്നു മാസങ്ങളിലെ കമ്പനിയുടെ അറ്റാദായം 969 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം അറ്റാദായം 1020 കോടി രൂപയായിരുന്നു.
എന്നാൽ ബാങ്കിന്റ അറ്റ പലിശ വരുമാനം 27 ശതമാനം വർദ്ധിച്ച് 7,620 കോടി രൂപയായി ഉയർന്നു. മൊത്തം ചെലവ് 18.1% വർദ്ധിച്ച് 14,680 കോടി രൂപയായി. 2019 മാർച്ച് വരെയുള്ള കണക്ക് അനുസരിച്ച് ഐസിഐസിഐ ബാങ്കിന്റെ ആഭ്യന്തര വായ്പയിൽ 17 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. അറ്റാദായം പ്രഖ്യാപിച്ചതിന് ശേഷം ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ വലിയ മാറ്റമില്ലാതെ 401 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.
ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക് തുടങ്ങിവയും നാലാംപാദ പ്രവർത്തന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വിട്ടിരുന്നു. ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ 41.54 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്കാലത്തെക്കാളും ഉയര്‍ന്ന നേട്ടമാണ് ഇത്തവണ ബാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. 1243.89 കോടി രൂപയാണ് ഫെഡറൽ ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ 20.61 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്.
ബന്ധന്‍ ബാങ്കും അറ്റാദായത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിൽ 68 ശതമാനമാണ് ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നത്. ഇതോടെ ബാങ്കിന്റെ അറ്റാദായം 651 കോടി രൂപയായി.
malayalam.goodreturns.in