ദില്ലി: ഇറാനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് എണ്ണ വിലകുറച്ച് നല്‍കുന്ന കാര്യത്തില്‍ ഉറപ്പു തരാനാവില്ലെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്. വ്യാപാര ചര്‍ച്ചകളുമായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. അമേരിക്കയിലെ സ്വകാര്യ കമ്പനികളാണ് എണ്ണ വില നിശ്ചയിക്കുന്നതെന്നും ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിന് ഇടപെടാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇറാനെതിരായ യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അമേരിക്ക വിലക്കിയിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ വിതരണ രാജ്യമായിരുന്നു ഇറാന്‍.
ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലെത്താന്‍ വെറും ഒരാഴ്ച സമയമെടുക്കുമ്പോള്‍ അമേരിക്കയില്‍ നിന്നും തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും എണ്ണ എത്തണമെങ്കില്‍ ഒന്നര മാസത്തോളം എടുക്കും. ഇത് കടത്തുകൂലി ഉള്‍പ്പെടെ എണ്ണയുടെ വില വര്‍ധിക്കാന്‍ ഇടവരുത്തും.
ഇറാന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2017ലാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. അന്ന് 1.4 മില്യണ്‍ ടണ്‍ എണ്ണയായിരുന്നു ഇന്ത്യ വാങ്ങിയത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ അത് നാലു മടങ്ങ് വര്‍ധിച്ച് 6.4 മില്യണ്‍ ടണ്‍ ആയി കുത്തനെ ഉയര്‍ന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എണ്ണ ഇറക്കുമതിയില്‍ പതിനെട്ടാം സ്ഥാനത്തുണ്ടായിരുന്നു അമേരിക്ക 2018-19 വര്‍ഷമാവുമ്പോഴേക്ക് ഒന്‍പതാം സ്ഥാനത്തേക്ക് കയറി. 2019-20 സാമ്പത്തിക വര്‍ഷം യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂടുതല്‍ വര്‍ധിക്കും. ദിവസവും 60,000 ബാരല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഇതിനകം ഒപ്പുവച്ചുകഴിഞ്ഞു.
ഇന്ത്യയെ ടെക്‌നോളജി നോഡാക്കി മാറ്റാന്‍ മാസ്റ്റര്‍ കാര്‍ഡ്; അഞ്ച് വര്‍ഷത്തിനിടയില്‍ 7000 കോടി
ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നത് വരെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇറാന്‍. 2018-19 വര്‍ഷം 23.9 മില്യണ്‍ ടണ്‍ എണ്ണയാണ് പേര്‍ഷ്യന്‍ രാജ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. 2017-18ല്‍ ഇത് 22.59 മില്യണ്‍ ടണ്‍ ആയിരുന്നു. 2010-11 കാലത്ത് സൗദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയിരുന്ന ഇറാന്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.