തിരുവനന്തപുരം: അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ അപോളിസിന്റെ ആഗോള ഡെലിവറി സെന്റര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ടെക്‌നോപാര്‍ക്കുമായി അപോളിസ് ഒപ്പുവച്ചു കഴിഞ്ഞു. ടെക്‌നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അപോളിസ് പ്രസിഡന്റ് രഞ്ജിത്ത് വര്‍മ്മ, ഇന്ത്യ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് ശിവ പ്രസാദ് പിള്ള, ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍, രജിസ്ട്രാര്‍ ശ്രീവത്സന്‍ എസ്, ബിസിനസ്സ് ഡെവലപ്‌മെന്റ് മാനേജര്‍ വസന്ത് വരദ തുടങ്ങിയവര്‍ സംബന്ധിച്ചു. ടെക്‌നോപാര്‍ക്കിലെ നിള കെട്ടിട സമുച്ചയത്തില്‍ 6000 ചതുരശ്ര അടി സ്ഥലത്താണ് ഡെലിവറി സെന്ററിന്റെ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങുന്നത്.
എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് സോഫ്റ്റ്‌വെയര്‍, ഇ കൊമേഴ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാനം കാലിഫോര്‍ണിയയിലെ എല്‍ സെഗുന്റോ ആണ്. ഇന്ത്യയില്‍ ഡല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുകളുണ്ട്. ഓട്ടോമോട്ടീവ്, മാനുഫാക്ച്ചറിങ്, ലോജിസ്റ്റിക്, റീട്ടെയില്‍ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയര്‍ സേവനങ്ങളാണ് അപോളിസ് നല്‍കിവരുന്നത്. ആഗോള തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്താന്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഗ്ലോബല്‍ ഡെലിവറി സെന്ററിലൂടെ സാധിക്കുമെന്ന് അപോളിസ് പ്രസിഡന്റ് രഞ്ജിത് വര്‍മ്മ പറഞ്ഞു. തങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചക്ക് തിരുവനന്തപുരം കേന്ദ്രം സുപ്രധാന നാഴികക്കല്ലാണ്. ഇവിടെയുള്ള മികച്ച മനുഷ്യവിഭവ ശേഷി കമ്പനിക്ക് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടെക്‌നോപാര്‍ക്കിലെ ഓഫീസ് കൂടി വരുന്നതോടെ അപോളിസ് 500 ജീവനക്കാര്‍ തൊഴിലെടുക്കുന്ന സ്ഥാപനമാകും. 2020ല്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സ്വർണത്തിൽ കാശിറക്കുന്നത് നഷ്ട്ടക്കച്ചവടമല്ല; കിട്ടാനിരിക്കുന്ന നേട്ടങ്ങൾ ഇവയാണ്
അപോളിസ് കൂടി എത്തുന്നതോടെ 410 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഐടി പാര്‍ക്കായി ടെക്‌നോപാര്‍ക്ക് മാറുമെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. 60,000ത്തിലേറെ ജീവനക്കാരാണ് ഇപ്പോള്‍ ടെക്‌നോപാര്‍ക്കിലുള്ളത്. അമേരിക്കയില്‍ നിന്നുള്ള കൂടുതല്‍ കമ്പനികള്‍ അവരുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ടെക്‌നോപാര്‍ക്ക് തിരഞ്ഞെടുക്കുന്നത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും കേരളത്തിലെ യുവ ഐടി വിദഗ്ധര്‍ക്ക് അന്താരാഷ്ട്ര കമ്പനികളില്‍ ഇവിടെ നിന്നുതന്നെ ജോലി ചെയ്യാനുള്ള അവസരമാണ് കൂടുതലായി ലഭിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള മേഖലയില്‍ സാന്നിദ്ധ്യമുറപ്പിക്കാന്‍ തിരുവനന്തപുരത്തെ മനോഹരമായ ഓഫീസും വിദഗ്ധ ജീവനക്കാരുടെ സേവനവും സഹായിക്കുമെന്ന് അപോളിസ് സിഇഒ അമര്‍ ഷൊകീന്‍ പറഞ്ഞു.