സിംഗപ്പൂർ എയർലൈൻസിന്റെ ബഡ്ജറ്റ് കാരിയറായ സ്കൂട്ട് എയർലൈൻസ് സിംഗപ്പൂർ - തിരുവനന്തപുരം സർവ്വീസ് ആരംഭിച്ചു. ദിവസേന നോൺ-സ്റ്റോപ്പ് സർവ്വീസ് ആണ് ആരംഭിച്ചിരിക്കുന്നത്. സിംഗപ്പൂർ എയർലൈൻസിന്റെ മറ്റ് സബ്സിഡറികളായ ടൈഗർ എയർ, സിൽക്ക് എയർ എന്നിവ നിലവിൽ കേരളത്തിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്കൂട്ട് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്ന് നിരവധി പേർ യാത്ര ചെയ്യുന്ന രാജ്യമാണ് സിംഗപ്പൂർ.
ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 8.40ന് സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട സ്കൂട്ട് വിമാനം വൈകിട്ട് 10 മണിക്ക് തിരുവനന്തപുരത്ത് എത്തി. 180 സീറ്റുള്ള എയർ ബസ് എ 320 വിമാനമാണ് സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. നിലവിൽ സിംഗപ്പൂരിൽ നിന്ന് ലക്നൗവിലേയ്ക്ക് നടത്തുന്ന സർവ്വീസ് സ്കൂട്ട് അടുത്ത മാസം മുതൽ പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം കുറവായതാണ് സർവ്വീസ് പിൻവലിക്കാൻ കാരണം.
സ്കൂട്ട് ഈ വർഷം ഇന്ത്യയിൽ ആദ്യമായി സർവ്വീസ് ആരംഭിച്ച മൂന്ന് നഗരങ്ങളിലൊന്നാണ് തിരുവന്തപുരം. വിശാഖപട്ടണം, കോയമ്പത്തൂർ എന്നിവയാണ് മറ്റ് നഗരങ്ങൾ. നേരത്തേ സിംഗപ്പൂർ എയർലൈൻസിന്റെ സിൽക്ക് എയർ സിംഗപ്പൂർ - തിരുവനന്തപുരം റൂട്ടിൽ ആഴ്ചയിൽ അഞ്ചു സർവീസ് നടത്തിയിരുന്നു. സ്കൂട്ട് സർവ്വീസ് ആരംഭിച്ചതോടെ വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം ശക്തമാകുമെന്നും ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്കൂട്ടിന് ആകുമെന്നും സ്കൂട്ടിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസറായ വിനോദ് കണ്ണൻ പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ എട്ടു നഗരങ്ങളിലാണ് സ്കൂട്ട് സർവ്വീസ് നടത്തുന്നത്. അമൃത്സർ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലക്നൗ, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളാണ് സർവ്വീസ് നടത്തുന്ന നഗരങ്ങൾ. ജൂൺ 29 ന് ശേഷം ലക്നൗ സർവ്വീസ് അവസാനിപ്പിക്കും.
malayalam.goodreturns.in