ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി പുതിയ ബിസിനസ് മേഖലകൾ കീഴടക്കുന്നു. കളിപ്പാട്ട വിപണി ലക്ഷ്യം കണ്ട് 259 വർഷത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ടോയ് റീടെയിലർ ഹാംലീസിനെയാണ് റിലയൻസ് ഇൻഡ്സ്ട്രീസ് ഏറ്റെടുത്തിരിക്കുന്നത്. 620 കോടിയാണ് ഇതിനായി റിലയൻസ് ഗ്രൂപ്പ് ഹാംലീസിന് നൽകിയത്. കനത്ത നഷ്ടം നേരിട്ടതിനെ തുടർന്നാണ് ഹാംലീസിനെ വിൽക്കാൻ ഉടമസ്ഥർ തീരുമാനിച്ചത്.
ഹാംലീസും റിലയൻസ് ഇൻഡസ്ട്രീസും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഹാംലീസിന്റെ കളിപ്പാട്ടങ്ങൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്നതിന് റിലയൻസ് ഇൻഡസ്ട്രീസും ഹാംലീസും തമ്മിൽ നേരത്തെ തന്നെ കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ 29 നഗരങ്ങളിലായി റിലയൻസിന് കീഴിൽ ഹാംലിയുടെ 88 സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹാംലീസ് നഷ്ട്ടത്തിലായതോടെ കമ്പനി മൊത്തമായി സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി.

ഹാംലീസിനെ നേട്ടത്തിലെത്തിക്കാൻ വ്യക്തമായ പ്ലാനുകളുമായാണ് മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഷെയർ ഹോൾഡർമാർക്ക് കഴിഞ്ഞ ജൂലൈയിൽ തന്നെ മുകേഷ് വിവരിച്ച് നൽകുകയും ചെയ്തിരുന്നു. 4 ജി നെറ്റ്വർക്ക്, ഫൈബർ ബ്രോഡ്ബാൻഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പദ്ധതികൾക്കായി മുകേഷ് അംബാനി 36 ബില്യൺ ഡോളറാണ് ജിയോയ്ക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നത്. ജിയോയുടെ കടന്നു വരവോട് ടെലികോം രംഗത്തെ അതികായൻമാരെ വരെ പിന്നിലാക്കിയ അംബാനിയ്ക്ക് പുതിയ ബിസിനസിലൂടെയും നേട്ടം കൊയ്യാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യൻ റീട്ടെയിൽ മാർക്കറ്റിൽ 10 ശതമാനം മാത്രമാണ് നിലവിൽ ഹാംലീസ് ഉത്പന്നങ്ങൾ ലഭ്യമാകുന്നുള്ളു. മാർക്കറ്റിൽ ഉത്പന്നത്തിന് ഇടം ഉണ്ടാക്കുകയായിരക്കും മുകേഷ് അംബാനിയുടെ ആദ്യ പദ്ധതി. ഹാംലീസിൽ മാത്രമല്ല, നിരവധി പുതിയ ബിസിനസ് സംരംഭങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ നിക്ഷേപം നടത്തുന്നുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications