ദില്ലി: നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കുള്ള ജിഎസ്ടിയില്‍ പഴയ നിരക്ക് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് തെരഞ്ഞെടുക്കാനുള്ള സമയം മെയ് 20 വരെ നീട്ടിയതായി ജിഎസ്ടി കൗണ്‍സില്‍ അറിയിച്ചു. മെയ് 10ന് മുമ്പ് തെരഞ്ഞെടുക്കണമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അല്‍പം സാവകാശം നല്‍കാന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.
ഇന്റർനെറ്റിൽ ഇന്ത്യക്കാർ തിരയുന്നതെന്ത്? ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്
സാധാരണ വീടുകള്‍ എന്ന വിഭാഗത്തില്‍ 12 ശതമാനമായിരുന്ന ജിഎസ്ടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് ശതമാനമായി നേരത്തേ കുറച്ചിരുന്നു. 45 ലക്ഷം രൂപയില്‍ താഴെ വിലവരുന്ന അഫോഡബ്ള്‍ ഹൗസ് വിഭാഗത്തില്‍ പെട്ട ചെറുവീടുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായും ജിഎസ്ടി കുറയ്ക്കുകയുണ്ടായി. എന്നാല്‍ ഇതോടൊപ്പം അതുവരെ ബില്‍ഡര്‍മാര്‍ക്ക് ലഭിച്ചിരുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തുകളയുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പദ്ധതികള്‍ക്ക് നിശ്ചിത സമയം വരെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റോടു കൂടിയ പഴയ ജിഎസ്ടി നിരക്ക് തുടരാന്‍ ഡെവലപ്പര്‍മാര്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് കൗണ്‍സില്‍ ഇടക്കാല ക്രമീകരണം ഉണ്ടാക്കുകയായിരുന്നു. അതിനുള്ള തീയതിയാണ് മെയ് 20 വരെ നീട്ടിയത്. മെയ് 20ന് മുമ്പ് പഴയ നിരക്ക് വേണമെന്ന് ഔദ്യോഗികമായി അറിയിക്കാത്തവര്‍ പുതിയ നിരക്ക് സ്വീകരിക്കുന്നതായി കണക്കാക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു. അങ്ങനെ തെരഞ്ഞെടുക്കാത്തവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് ബാധകമാകുന്ന രീതിയിലാണ് തീരുമാനം.
ചരക്കു സേവന നികുതിയില്‍ ഒരു ഉല്‍പ്പന്നത്തിന് സംരംഭകന്‍ നികുതി അടയ്ക്കുമ്പോള്‍ അതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ നികുതി കഴിച്ച് ബാക്കി തുക അടച്ചാല്‍ മതിയെന്നാണ് നിയമം. ഇങ്ങനെ അടച്ച നികുതിയുടെ ക്രെഡിറ്റ് എടുക്കുന്നതാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അഥവാ ഐടിസി. സംരംഭകന് ബിസിനസില്‍ നഷ്ടമുണ്ടാകാതിരിക്കാനാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ആനുകൂല്യം നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണഫലം വീട് വാങ്ങുന്നവര്‍ക്ക് ലഭിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി നിരക്ക് കുറച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തത്.