അവസാന നിമിഷം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് പലപ്പോഴും യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സമയത്തിന് എത്താൻ വിമാനയാത്രയല്ലാതെ മറ്റ് മാർഗങ്ങളുമില്ല. എന്നാൽ യാത്രക്കാർക്ക് ആശ്വാസമായി രംഗത്തെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ പുത്തൻ പദ്ധതി പ്രകാരം യാത്രയ്ക്ക് വെറും മൂന്ന് മണിക്കൂർ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വലിയ ഡിസ്കൗണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്നവരിൽ നിന്ന് ഉയർന്ന നിരക്കാണ് ഈടാക്കാറുള്ളതെന്നും ഇതിന് പരിഹാരമായാണ് എയർ ഇന്ത്യയുടെ തീരമാനമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്ന് മണിക്കൂർ മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് സാധാരണ നിരക്കിനേക്കാൾ 40 ശതമാനം കുറവിൽ ലഭ്യമാക്കാനാണ് തീരുമാനം.
ജെറ്റ് എയർവെയ്സിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതും, ബോയിംഗ് 737 മാക്സ് എയർക്രാഫിന്റെ പ്രവർത്തനം സ്പൈസ് ജെറ്റ് നിർത്തിയതും എയർലൈനുകളുടെ ടിക്കറ്റ് നിരക്കിനു മേൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. എന്നാൽ വേനലവധി ആയിരുന്നിട്ടും നിരക്ക് കുത്തനെ കൂടിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) യുടെ കണക്ക് പ്രകാരം 2019 ജനുവരിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 9 ശതമാനം വർദ്ധനവാണ് ഉണ്ടായത്. എന്നാൽ ഫെബ്രുവരിയിൽ ഇത് 5.6% ആയി കുറഞ്ഞു. എന്നാൽ മാർച്ച് ആയതോടെ 0.14 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. എയർ ഇന്ത്യയുടെ അവസാന മിനിറ്റ് ടിക്കറ്റിനുള്ള ഇളവുകൾ വെള്ളിയാഴ്ച നടന്ന വാണിജ്യ അവലോകന യോഗത്തിന് കൈമാറിയതായി കമ്പനി അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് കൌണ്ടറുകൾ, മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ്, ട്രാവൽ ഏജൻസി തുടങ്ങി എല്ലാ ഔട്ട്ലെറ്റുകളിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റുകൾക്കും ഇളവ് ബാധകമാണ്.
malayalam.goodreturns.in