ദില്ലി: യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ പരിഷ്‌ക്കാരങ്ങളുമായി രംഗത്തുവരികയാണ് ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് റിസര്‍വ് ചെയ്ത ശേഷം ബോര്‍ഡിംഗ് സ്‌റ്റേഷന്‍ മാറ്റാന്‍ സൗകര്യം നല്‍കുന്നതാണ് പുതിയ മാറ്റം. ആദ്യ ചാര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് അഥവാ ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് വരെയാണ് ഇങ്ങനെ ട്രെയിനില്‍ കയറേണ്ട സ്റ്റേഷനില്‍ മാറ്റം വരുത്താന്‍ യാത്രക്കാര്‍ക്ക് അവസരമുണ്ടാവുക. തല്‍ക്കാല്‍ ടിക്കറ്റെടുത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാണെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) അറിയിച്ചു.
റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നെടുത്ത ടിക്കറ്റാണെങ്കില്‍ ബോര്‍ഡിംഗ് സ്‌റ്റേഷന്‍ മാറ്റാന്‍ ട്രെയിന്‍ യാത്ര തുടങ്ങുന്ന സ്‌റ്റേഷനില്‍ അപേക്ഷ നല്‍കണമെന്നാണ് നിയമം. ഇ-ടിക്കറ്റാണെങ്കില്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ചെന്ന് മാറ്റിയാല്‍ മതിയാവും. റെയില്‍വേ എന്‍ക്വയറി നമ്പറായ 139ല്‍ വിളിച്ച് ബോര്‍ഡിംഗ് സ്‌റ്റേഷന്‍ മാറ്റുകയും ചെയ്യാം.
അതേസമയം, തോന്നിയ പോലെ സ്‌റ്റേഷന്‍ മാറ്റാന്‍ കഴിയില്ല. മറിച്ച് ഒരു ടിക്കറ്റില്‍ ഒരു തവണ മാത്രമേ മാറ്റം പാടുള്ളൂ. അതേസമയം, ബോര്‍ഡിംഗ് സ്‌റ്റേഷന്‍ മാറ്റിയ ശേഷം മാറ്റം വേണ്ടെന്ന് വയ്ക്കാന്‍ ടിക്കറ്റുടമയ്ക്ക് അവസരമുണ്ട്. അതായത് കയറേണ്ട സ്‌റ്റേഷന്‍ അപേക്ഷയിലൂടെ മാറ്റി പുതിയ ബോര്‍ഡിംഗ് സ്‌റ്റേഷന്‍ തെരഞ്ഞെടുത്തതിന് ശേഷവും ആദ്യത്തെ സ്‌റ്റേഷനില്‍ നിന്ന് തീവണ്ടി കയറാം. അതിന് പ്രത്യേക ചാര്‍ജൊന്നും നല്‍കേണ്ടതില്ലെന്നും റെയില്‍വേ അറിയിക്കുന്നു.
അബുദാബിയിൽ 28 കോടി ലോട്ടറി അടിച്ച മലയാളിയെ കണ്ടെത്തി; സമ്മാന തുക 12 പ്രവാസികൾക്ക് വീതിച്ചു നൽകും
പക്ഷെ, ഒരു നിബന്ധനയുണ്ട്. ആദ്യത്തെ ടിക്കറ്റിലെ സീറ്റോ ബെര്‍ത്തോ മറ്റാര്‍ക്കെങ്കിലും അനുവദിച്ചിട്ടുണ്ടെങ്കില്‍ ഈ മാറ്റം സാധ്യമല്ല. മെയ് ഒന്നു മുതലാണ് പുതിയ മാറ്റം നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇതുവരെ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.