അഹ്മദാബാദ്: ലെയ്സ് ഉണ്ടാക്കുന്ന സവിശേഷ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ പെപ്സികോ ഇന്ത്യ നല്‍കിയ മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിച്ചു. എന്നാല്‍ അകാരണമായി കര്‍ഷകരെ തങ്ങളെ ദ്രോഹിച്ച കമ്പനിയെ വെറുതെ വിടാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
പ്രവാസികളേ നിങ്ങളുടെ അക്കൗണ്ട് എസ്ബിഐയിലാണോ? എങ്കിൽ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ
മാപ്പും നഷ്ടപരിഹാരവും വേണം
കര്‍ഷകര്‍ക്കെതിരേ കേസ് നല്‍കിയതിന് പെപ്‌സികോ മാപ്പ് പറയുകയും പ്രതീകാത്മകമായി അവര്‍ക്ക് ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അവര്‍. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അമേരിക്കന്‍ കമ്പനിക്കെതിരേ നിയമ പോരാട്ടം ആരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പെപ്‌സികോയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് കര്‍ഷകരുടെ അഭിഭാഷകന്‍ ആനന്ദ് യാഗ്‌നിക് പ്രസ്താവനയില്‍ വ്യക്തമാക്കി.
എല്ലാ കേസുകളും പിന്‍വലിച്ചു
കര്‍ഷകര്‍ക്കെതിരെ സമര്‍പ്പിച്ച പതിനൊന്നു കേസുകളില്‍ പിന്‍വലിക്കാന്‍ ബാക്കിയുള്ള അഹമ്മദാബാദ് വാണിജ്യ കോടതിയിലെയും സബര്‍കന്തയിലെ മൊദാസ ജില്ലാ കോടതിയിലെയും കേസുകള്‍ വെള്ളിയാഴ്ച നിരുപാധികം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായി
പെപ്‌സികോ കേസില്‍ പ്രതിസ്ഥാനത്തുള്ള കര്‍ഷകരാരും വാണിജ്യാടിസ്ഥാനത്തില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നവരായിരുന്നില്ല. സ്വന്തം ജീവിതാവശ്യത്തിനായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ കേസ് നില നില്‍ക്കില്ലെന്ന കാര്യം ബോധ്യമായതോടെയാണ് കമ്പനി നിയമ നടപടിയില്‍ നിന്നും പിന്‍മാറിയതെന്നും ആനന്ദ് യാഗ്‌നിക് ചൂണ്ടിക്കാട്ടി.
കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശം
പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് 2001ലെ 39(1) വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ് വിത്തിനങ്ങളാണെങ്കില്‍ പോലും അവ സംരക്ഷിക്കാനും വിതയ്ക്കാനും ഫലമെടുക്കാനും കൈമാറ്റം ചെയ്യാനും പങ്കുവയ്ക്കാനും വിളകള്‍ വില്‍പ്പന നടത്താനും അവകാശമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
പെപ്‌സി കേസ് നല്‍കിയത് നഷ്ടപരിഹാരത്തിന്
ലെയ്‌സ് ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിന്റെ പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ തങ്ങള്‍ക്കാണ് എന്നായിരുന്നു പെപ്സിയുടെ അവകാശവാദം. ഈ ഉരുളക്കിഴങ്ങ്, കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നത് മൂലം 1.05 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നും ഈ തുക കര്‍ഷകര്‍ നല്‍കണം എന്നുമാണ് പെപ്സി ആവശ്യപ്പെട്ടത്.
എന്നാല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ പെപ്‌സികോ പിന്‍വാങ്ങുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാറുമായി നടന്ന ചര്‍ച്ചയിലാണ് കേസ് പിന്‍വലിക്കാന്‍ ധാരണയായത്.
പെപ്‌സി കീഴടങ്ങുന്നത് അപൂര്‍വം
എന്നാല്‍ പ്രത്യേക തരം ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നത് നിര്‍ത്തണമെന്ന ഉപാധിയോടെയായിരുന്നു ഇത്. ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും നിരുപാധികം കേസ് പിന്‍വലിക്കണമെന്നുമുള്ള ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയതോടെ അതിനും പെപ്‌സികോ തയ്യാറാവുകയാണുണ്ടായത്. ബലഹീനരായ കര്‍ഷകര്‍ക്കെതിരേ പെപ്‌സിയെ പോലുള്ള കുത്തക കമ്പനി നല്‍കിയ കേസ് നിരുപാധികമായി പിന്‍വലിക്കുന്നത് ലോകത്ത് അപൂര്‍വമായിരിക്കുമെന്നാണ് അഭിഭാഷകന്‍ ആനന്ദ് യാഗ്‌നിക്കിന്റെ നിരീക്ഷണം.