ബെംഗളൂരു: ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ശരിക്കും കളിച്ചത് ഓണ്‍ലൈനില്‍ ഓര്‍ഡല്‍ സ്വീകരിച്ച് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഏജന്‍സിയായ സ്വിഗ്ഗി. ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നതിനിടയില്‍ ക്രിക്കറ്റ് കമ്പക്കാര്‍ കൂട്ടായി ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയതു കാരണം വ്യവസായം ഇരട്ടിയിലേറെയായി വര്‍ധിച്ചു. പൊതുവെ മെട്രോയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സ്വിഗ്ഗിയുടെ ഭക്ഷണ വിതരണം ചെറുനഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചതായും സ്വിഗ്ഗി അറിയിച്ചു.
ചെറു നഗരങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ 117 ശതമാനമായാണ് വര്‍ധിച്ചത്. ഐപിഎല്‍ സീസണില്‍ ചെറുനഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനായി എന്നതാണ് ഏറ്റവും വലിയ നേട്ടമായി സ്വിഗ്ഗി കാണുന്നത്. പുതിയ കസ്റ്റമര്‍ ബേസ് ഉണ്ടാക്കിയെടുക്കാന്‍ ഐപിഎല്‍ സീസണ്‍ സഹായിച്ചതായും സ്വിഗ്ഗി വിലയിരുത്തി. അതേസമയം മെട്രോകളില്‍ നിന്നുള്ള ഓര്‍ഡറുകളും ഐപിഎല്‍ സീസണില്‍ ഇരട്ടിയായി വര്‍ധിച്ചു.
കന്യാകുമാരി, രേവ, നിസാമാബാദ്, കടപ്പ, വാപി തുടങ്ങിയ ചെറു നഗരങ്ങളില്‍ നിന്ന് വന്‍ തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഗുര്‍ഗാവ് തുടങ്ങിയ മെട്രോകളില്‍ ഇരിട്ടിയിലേറെയാണ് ഓര്‍ഡറുകള്‍ വര്‍ധിച്ചത്.
കളി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ ബുക്കിംഗിലേക്ക് ആളുകള്‍ തിരിഞ്ഞതിന്റെ ഒരു കാരണം. എന്നാല്‍ ഹോട്ട്‌സ്റ്റാറുമായി ചേര്‍ന്ന് ഐപിഎല്‍ സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരുക്കിയ ഓഫറുകളും ഇതിന് കാരണമായി.
കളിയില്‍ ആരെങ്കിലും സ്‌ക്‌സര്‍ അടിച്ചാല്‍ അടുത്ത ആറു മിനിട്ടിനുള്ളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 60 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന പദ്ധതി സ്വിഗ്ഗി ആവിഷ്‌ക്കരിച്ചിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സ്വിഗ്ഗി അറിയിച്ചു. ഇതുവഴി ഇന്ത്യക്കാര്‍ ലാഭിച്ചത് 10 കോടിയിലേറെ രൂപയാണ്.
എയർ ഇന്ത്യ ടിക്കറ്റുകൾക്ക് 40 ശതമാനം ഡിസ്കൗണ്ട്; അവസാന നിമിഷം ബുക്ക് ചെയ്യുന്നവർക്ക് മാത്രം
നേരത്തേ, പരിസ്ഥിതി മലിനീകരണം കുറയക്കുന്നതിന് സ്വിഗ്ഗിയുടെ ഭക്ഷണ വിതരണം പ്രത്യേക സൈക്കിളുകളിലാക്കിയത് വാര്‍ത്തയായിരുന്നു. ഏതാനും പ്രദേശങ്ങളില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ ഉപയോഗിച്ച് ഡെലിവറി നടത്താനും സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്.