സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 24200 രൂപയും ഗ്രാമിന് 3025 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ നാല് ദിവസങ്ങളായി സ്വർണ വിപണിയിൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയർന്നു.
ഈ മാസത്തെ മാത്രമല്ല, മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിൽ സ്വർണവില 24250 രൂപ വരെ ഉയർന്നിരുന്നു. ആഗോളവിപണിയിലും സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,298.48 ഡോളറാണ് ഇന്നത്തെ നിരക്ക്.
അക്ഷയ തൃതീയയെ തുടർന്ന് ഈ മാസം തുടക്കത്തിൽ സ്വർണ വില കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ വില കുത്തനെ ഉയരാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അക്ഷയ തൃതീയ കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ തന്നെ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായി. അക്ഷയ തൃതീയയും സ്വർണത്തിന്റെ വിലക്കുറവും പ്രമാണിച്ച് മേയ് ഏഴിന് രാജ്യത്ത് ആകെ വിറ്റഴിഞ്ഞത് 23 ടണ്‍ സ്വര്‍ണമാണ്.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ദ്ധനവ് ഉണ്ടായിരുന്നു. അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി ജ്വല്ലറികൾ സ്റ്റോക്ക് ശേഖരിച്ചതിന്റെ ഭാഗമായാണ് ഇറക്കുമതി വർദ്ധിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 196.8 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനമാണ് വര്‍ദ്ധനവ്. 164.4 ടണ്‍ സ്വര്‍ണമാണ് അന്ന് ഇറക്കുമതി ചെയ്തത്. വിവാഹ സീസണ്‍ തുടങ്ങിയതിനാല്‍ മാര്‍ച്ച് മാസത്തില്‍ മാത്രം 78 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 53 ടണ്‍ ആയിരുന്നു ഇറക്കുമതി.
malayalam.goodreturns.in