ചെന്നൈ: കഴിഞ്ഞ ഞായറാഴ്ച മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മല്‍സരം വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറില്‍ ലൈവായി കണ്ടത് 18.6 ദശലക്ഷം പേര്‍. ഒരേ സമയത്ത് കൂടുതല്‍ പേര്‍ വീഡിയോ കണ്ടതിനന് നേരത്തേ തങ്ങളുടെ പേരില്‍ തന്നെയുണ്ടായിരുന്ന 12.7 ദശലക്ഷത്തിന്റെ റെക്കോര്‍ഡ് തിരുത്തിയാണ് ഹോട്ട്‌സ്റ്റാര്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനല്‍ മല്‍സരമായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ പേര്‍ ഹോട്ട്‌സ്റ്റാറില്‍ കണ്ടത്.
ഇത്തവണത്തെ ഐപിഎല്‍ മല്‍സരത്തോടെ 30 കോടി സന്ദര്‍ശകരെ ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ കണക്കുകൂട്ടലെന്ന് ഹോട്ട്‌സ്റ്റാര്‍ അറിയിച്ചു. എന്നാല്‍ ഈ ലക്ഷ്യം മറികടക്കാനായി എന്നു മാത്രമല്ല, ആളുകള്‍ വീഡിയോ കണ്ട സമയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 74 ശതമാനം വര്‍ധനവ് കൈവരിക്കാന്‍ ഇത്തവണ സാധിച്ചതായും കമ്പനി വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് മാധ്യമമായി ഹോട്ട്‌സ്റ്റാറിനെ ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന് തെളിവാണിതെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്ട്‌സ് ഓഫീസര്‍ വരുണ്‍ നാരംഗ് അഭിപ്രായപ്പെട്ടു. മികച്ച സാങ്കേതികവിദ്യയുടെയും മേഖലയിലെ വിദഗ്ധരുടെയും പിന്തുണയോടെ ഓരോ വര്‍ഷവും പുതിയ ഉയരങ്ങള്‍ വരിക്കാന്‍ ഹോട്ട്‌സ്റ്റാറിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ വിലയിൽ വൻ വർദ്ധനവ്; രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില
ചെറിയ ഇന്റര്‍നെറ്റ് വേഗതയില്‍ കൂടുതല്‍ വ്യക്തതയോടെ വീഡിയോ സ്ട്രീമിംഗ് സാധ്യമാവുന്ന പുതിയ സാങ്കേതികവിദ്യയാണ് ഇത്തവണ ഐപിഎല്‍ ഫൈനലില്‍ ഹോട്ട്‌സ്റ്റാര്‍ ഉപയോഗിച്ചതെന്നും കൂടുതല്‍ പേരെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് ആഴ്ച നീണ്ടുനിന്ന് ഐപിഎല്‍ മല്‍സരം എട്ട് ഭാഷകളില്‍ ഹോട്ട്‌സ്റ്റാര്‍ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു. മെയ് 30ന് തുടങ്ങാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും ഹോട്ട്‌സ്റ്റാര്‍ വ്യക്തമാക്കി.