വൊഡാഫോൺ ഐഡിയ ലിമിറ്റഡിന്റെ ലയനത്തിന് ശേഷമുള്ള നാലാം ത്രൈമാസത്തിലെ സാമ്പത്തിക റിപ്പോർട്ടിൽ കമ്പനി വീണ്ടും നഷ്ട്ടത്തിൽ. കമ്പനിയുടെ മൊത്ത വരുമാനം ഇത്തവണയും താഴേയ്ക്കാണ്. എന്നാൽ ലയനവും റീച്ചാർജ് പ്ലാനുകളിൽ ഇളവ് വരുത്തിയതും കമ്പനിയുടെ നഷ്ട്ടത്തെ അൽപ്പമെങ്കിലും പിടിച്ചു നിർത്താൻ സഹായിച്ചു. വരിക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വൊഡാഫോൺ ഐഡിയയുടെ മാർച്ചിൽ അവസാനിച്ച പാദത്തിലെ നഷ്ടം 4,881.9 കോടി രൂപയാണ്.
എന്നാൽ കഴിഞ്ഞ രണ്ട് ത്രൈമാസങ്ങളെ അപേക്ഷിച്ച് നില മെച്ചപ്പെട്ട സ്ഥിതിയിലാണ്. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ നഷ്ടം 5,004.6 കോടി രൂപയായിരുന്നു. സെപ്റ്റംബർ മാസത്തിൽ 4,973.8 കോടി രൂപയും നഷ്ടം രേഖപ്പെടുത്തി. റോയിട്ടേഴ്സിന്റെ അനലിസ്റ്റ് പ്രവചനമനുസരിച്ച് ഇത്തവണ വൊഡാഫോൺ ഐഡിയയുടെ നഷ്ടം 4,946 കോടി രൂപയായിരുന്നു. എന്നാൽ ഇതിലും മികച്ച നേട്ടമാണ് ഇത്തവണ കമ്പനി നേടിയത്.
ലയനത്തിന് ശേഷമുള്ള വോഡാഫോൺ ഐഡിയയുടെ പൂർണമായ രണ്ടാമത്തെ ത്രൈമാസ ഫലമാണ് ഇത്തവണത്തേത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31നാണ് ഇരു കമ്പനികളുടെയും ലയന നടപടികൾ പൂർണമായും നടപ്പിലായത്. 2016 സെപ്തംബറിൽ റിലയൻസ് ജിയോ എത്തിയതോടെയാണ് ഇന്ത്യയിലെ മറ്റ് ടെലികോം കമ്പനികൾ തകർന്നടിഞ്ഞത്. തകർച്ചയിൽ നിന്ന് കരകയറാൻ കമ്പനികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഇത്തവണത്തെയും വിവിധ കമ്പനികളുടെ നഷ്ട്ടകണക്കുകൾ. നാലാം പാദത്തിൽ 5.4 മില്യൺ 4 ജി ഉപഭോക്താക്കളെ നേടി എന്നുള്ളതാണ് വൊഡാഫോൺ ഐഡിയയ്ക്ക് ആശ്വസിക്കാനുള്ള ഏക കാരണം.
ജിയോയുടെ ഏറ്റവും വില കുറഞ്ഞ ഡേറ്റാ താരിഫുകൾ ടെലികോം മേഖലയിൽ താരിഫ് യുദ്ധത്തിന് തന്നെ വഴിയൊരുക്കി. ഇതോടെ പല കമ്പനികളും പ്രവർത്തനം അവസാനിപ്പിച്ചു. വൊഡാഫോണും ഐഡിയയും പോലുള്ള കമ്പനികൾ ലയനത്തിലൂടെ നഷ്ടം പിടിച്ചു നിർത്താൻ ശ്രമിച്ചു.
malayalam.goodreturns.in