ഭാരതി എയർടെല്ലിന് പിന്നാലെ കുറഞ്ഞ നിരക്കുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകൾ വൊഡാഫോൺ ഐഡിയയും വെട്ടിച്ചുരുക്കുന്നു. 499 രൂപയ്ക്ക് താഴെയുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് എയർടെൽ കുറച്ചത്. 649 രൂപയുടെയും, 1,199 രൂപയുടെയും പോസ്റ്റ് പെയ്ഡ് പ്ലാനുകളും എയർടെൽ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ വൊഡാഫോൺ ഐഡിയയും ചില പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവസാനിപ്പിക്കുകയാണെന്നാണ് വിവരം.
ഉപഭോക്താക്കളുടെ എണ്ണത്തിന് അനുസരിച്ച് ശരാശരി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൊഡാഫോൺ ഐഡിയയും നിരക്ക് കുറഞ്ഞ പ്ലാനുകൾ അവസാനിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചിരുന്ന 299 രൂപയുടെയും 399 രൂപയുടെയും പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് എയർടെൽ നീക്കം ചെയ്തത്. 284 ദശലക്ഷം വരിക്കാരുള്ള എയർടെല്ലിൽ 5 മുതൽ 7 ശതമാനം മാത്രമാണ് പോസ്റ്റ് പെയ്ഡ് വരിക്കാർ. എന്നാൽ കമ്പനിയുടെ ആകെ വരുമാനത്തിന്റെ 20 മുതൽ 25 ശതമാനം സംഭാവന ചെയ്യുന്നത് ഈ പോസ്റ്റ് പെയ്ഡ് വരിക്കാരാണ്.
വോഡാഫോൺ ഐഡിയയുടെ സേവന വരുമാനം ജനുവരി മാർച്ച് പാദത്തിൽ 0.1 ശതമാനം ഉയർന്ന് 11,775 കോടി രൂപയിൽ എത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ സേവന വരുമാനത്തിൽ എയർടെൽ 4.3 ശതമാനവും റിലയൻസ് ജിയോ 7 ശതമാനവും വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാൻ വോഡഫോൺ ഐഡിയ ലിമിറ്റഡ് പാദത്തിലും 10 ദശലക്ഷം വരിക്കാരെ കൂട്ടിച്ചേർക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വരിക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളാണ് വൊഡാഫോൺ ഐഡിയ. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ നഷ്ടം 4,881.9 കോടി രൂപയാണ്. 2017 ഓഗസ്റ്റ് 31നാണ്
വൊഡാഫോണും ഐഡിയയും ലയിച്ചത്. 2016 സെപ്തംബറിൽ റിലയൻസ് ജിയോ എത്തിയതോടെയാണ് പല ടെലികോം കമ്പനികളും തകർന്നടിഞ്ഞത്.
malayalam.goodreturns.in