ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയായ ജാഗ്വർ ലാൻഡ് റോവറിന് (ജെഎൽആർ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ടാറ്റയുടെ നഷ്ടത്തിന് പ്രധാന കാരണം. 2008ലാണ് ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വർ ലാൻഡ് റോവറിനെ ടാറ്റാ ഗ്രൂപ്പ് 2.3 ബില്യൺ ഡോളറിന് വാങ്ങിയത്.
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിൽ ടാറ്റാ മോട്ടോഴ്സിന്റെ ഡിമാൻഡ് കുറയുന്നതും കമ്പനിയ്ക്ക് തിരിച്ചടിയാണ്. ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനത്തിൽ 72 ശതമാനവും ജെഎൽആറിൽ നിന്നാണ് ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ജെഎൽആറിന്റെ വിൽപ്പനയിൽ കടുത്ത നഷ്ട്ടമുണ്ടായി. ഡീസൽ വാഹനങ്ങളുടെ ഡിമാൻഡ് കുറഞ്ഞതും ചൈനീസ് വിപണിയിലെ തിരിച്ചടിയും കമ്പനിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
യൂറോപ്പിലെ ഉരുക്ക് ഇടപാടുകളിൽ വന്ന തടസ്സങ്ങളാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കിയത്. ടാറ്റാ മോട്ടോഴ്സിന്റെയും, ടാറ്റാ സ്റ്റീൽ ലിമിറ്റഡിന്റെയും ആകെ കടം 27 ബില്യൺ ഡോളറാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള കടങ്ങൾ കുറയ്ക്കുന്നതിനായി ടാറ്റക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 151 വർഷം പഴക്കമുള്ള ടാറ്റാ ഗ്രൂപ്പ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കടത്തിൽ നിന്ന് പുറത്തു കടക്കുക എന്നത്. എന്നാൽ ടാറ്റ മോട്ടോഴ്സ് ആഡംബര കാർ യൂണിറ്റ് വിൽക്കാൻ ശ്രമിക്കുന്നില്ലെന്നും വരും മാസങ്ങളിൽ ചൈനയിൽ വിൽപ്പന വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്നാണ് ടാറ്റ ജെഎൽആറിനെ ഏറ്റെടുത്തത്. വർഷങ്ങളായി കമ്പനിയ്ക്ക് മികച്ച ലാഭമുണ്ടാക്കിയിരുന്ന ജെഎൽആർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഡീസൽ വാഹനങ്ങളുടെ ഡിമാൻഡിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
malayalam.goodreturns.in