ഈ വർഷം ആദ്യം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഡി.ടി.എച്ച്, കേബിൾ ടി.വികളുടെ അമിത നിരക്കിന് കടിഞ്ഞാണിടുന്ന നടപടികളുമായി രംഗത്തെത്തിയിരുന്നു. ഇതോടെ മുൻനിര ചാനലുകൾ വരെ 90 ശതമാനം നിരക്കുകള്‍ വെട്ടിക്കുറക്കുകയും ചെയ്തു. എന്നാൽ കൂടുതൽ ചാനലുകൾ ആവശ്യമുള്ളവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതായത് 450 മുതൽ 500 ചാനലുകൾ വരെ ലഭിച്ചിരുന്നവർക്ക്, അതേ ചാനലുകൾ മുഴുവൻ തുടർന്നും ലഭിക്കണമെങ്കിൽ ഉയർന്ന നിരക്കു നൽകേണ്ടി വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
എന്നാൽ ടിവി ബില്ലുകളിൽ വീണ്ടും കുറവ് വരുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ട്രായ്. ഇതിനായി ഓപ്പറേറ്റർമാരോടും ബ്രോഡ്കാസ്റ്റർമാരോടും ചർച്ചയിലാണ് അധികൃതരെന്നാണ് വിവരം. കേബിൾ, ഡിടിഎച്ച് ഉപഭോക്താക്കൾക്കായി ടി.വി ബില്ലുകൾ കുറയ്ക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരി ഒന്ന് മുതലാണ് നിലവിലെ ഡിടിഎച്ച്, കേബിൾ ടിവി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ നിയമം അനുസരിച്ച് ഉപഭോക്താക്കൾ കാണാൻ ആഗ്രഹിക്കുന്ന ചാനലുകൾക്ക് മാത്രം പണം നൽകിയാൽ മതി.
കൂടാതെ ഉപഭോക്താക്കൾ മിനിമം തുകയായ 150 രൂപയും അടയ്ക്കേണ്ട. നെറ്റ്വർക്ക് കപ്പാസിറ്റി ഫീസായി 130 രൂപയും 18 ശതമാനം നികുതിയുമാണ് അടയ്ക്കേണ്ടത്. ഇതു കൂടാതെ 25 ചാനലുകളുടെ ഒരു സ്ലോട്ടിന് 25 രൂപയും നൽകണം. ഇതിനും18 ശതമാനം ജിഎസ്ടി ബാധകമായിരിക്കും.
75 രൂപയിൽ തുടങ്ങുന്ന പായ്ക്കുകളാണ് കൂടുതൽ ഓപ്പറേറ്റർമാരും തിരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തിൽ ട്രായ്ക്ക് കൂടുതൽ ഡിസ്കൗണ്ട് നിശ്ചയിക്കാനാകില്ല. പൊതു വിനോദ ചാനലുകൾക്കു മാസം 12 രൂപ, സിനിമ ചാനലുകൾക്കു 10 രൂപ, കുട്ടികളുടെ വിനോദ ചാനലുകൾക്ക് ഏഴു രൂപ, വാർത്താ ചാനലുകൾക്ക് അഞ്ചു രൂപ, കായിക ചാനലുകൾക്ക് 10 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്ക്.
malayalam.goodreturns.in