പ്രവർത്തനം നിർത്തി വച്ച ജെറ്റ് എയര്‍വെയ്സി ഉടൻ പറന്നുയരാൻ സാധ്യത. കമ്പനിയുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനുളള നടപടികള്‍ക്ക് തുടക്കമായി. നാല് കമ്പനികളാണ് ജെറ്റ് എയർവെയ്സിന്റെ രക്ഷകരായി രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ കണ്‍സോര്‍ഷ്യമാകും ഇനി മുതല്‍ ജെറ്റ് എയര്‍വേസിന്‍റെ ഉടമസ്ഥരും നടത്തിപ്പുകാരും.
ഇത്തിഹാദ് എയര്‍വേസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുജ ഗ്രൂപ്പ്, ആദിഗ്രോ തുടങ്ങിയ കമ്പനികളാണ് ജെറ്റ് എയര്‍വെയ്സിന്റെ ഓഹരികള്‍ പങ്കിട്ടെടുക്കുന്നത്. ഇതിനായുള്ള ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം അബുദാബിയിൽ ഇത്തിഹാദിന്റെ ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ തീരുമാനമായി. നാല് കമ്പനികളുടെയും പ്രതിനിധികള്‍ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഓഹരികൾ വീതിക്കുന്നത് സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതനുസരിച്ച് ഹിന്ദുജ ഗ്രൂപ്പ് ജെറ്റ് എയര്‍വേസില്‍ 1,500 കോടി രൂപയാണ് നിക്ഷേപിക്കുക. ഇതുവഴി ജെറ്റ് എയർവെയ്സിന്റെ ഏകദേശം 20 മുതൽ 25 ശതമാനം ഓഹരികൾ ഹിന്ദുജ ഗ്രൂപ്പിന് ലഭിക്കും. ഇത്തിഹാദ് എയര്‍വേസ് അവരുടെ കൈവശമുളള 24 ശതമാനം ഓഹരികള്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെറ്റിന്റെ 24 ശതമാനം ഓഹരികള്‍ സ്വന്തമാക്കുമെന്നാണ് വിവരം. ഇതിനായി എസ്ബിഐ ജെറ്റ് എയർവെയ്സിന് 350 മുതല്‍ 700 കോടി രൂപ വരെ നല്‍കാൻ സാധ്യതുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
നാലാമത്തെ നിക്ഷേപകരായ ആദിഗ്രോ 2,500 കോടി രൂപ മൂല്യമുളള കമ്പനിയുടെ ഓഹരികള്‍ വാങ്ങാനാണ് ധാരണയായിരിക്കുന്നത്. ഇതോടെ ജെറ്റ് എയര്‍വെയ്സ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. ജെറ്റ് എയർവെയ്സ് പറന്നുയരുന്നത് കാണാൻ കാത്തിരിക്കുകയാണ് ജോലി നഷ്ട്ടപ്പെട്ട ആയിരക്കണക്കിന് ജെറ്റ് എയർവെയ്സ് ജീവനക്കാർ.
malayalam.goodreturns.in