2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ചരിത്രപരമായ ആധിപത്യമാണ് നൽകിയിരുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റമായിരുന്നു ജനവികാരം. ഇതോടെ 282 സീറ്റുകളുമായി മോദി തരംഗം തന്നെ സൃഷ്ടിച്ചു. എന്നാൽ ഇത്തവണ ആദ്യത്തേതിനേക്കാൾ വലിയ തരംഗമാണ് മോദി സൃഷ്ടിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷമായ 272 നേക്കാൾ 20 സീറ്റ് അധികമായി, 302 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ രാജ്യസഭയാണ് ബിജെപിയ്ക്ക് കീറാമുട്ടിയാകുന്നത്. രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം.
രാജ്യസഭയിലെ കണക്കുകൾ ഇങ്ങനെ
245 അംഗ സഭയിൽ 241 പേർ തിരഞ്ഞെടുക്കപ്പെടുന്നവരും നാലു പേർ നോമിനേറ്റ് ചെയ്യപ്പെടുന്നവരുമാണ്. നിലവിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി 102 സീറ്റാണ് രാജ്യസഭയിലുള്ളത്. എന്നുവെച്ചാൽ കേവല ഭൂരിപക്ഷം തികയാൻ 20 സീറ്റിന്റെ കുറവ്. ഇത് മറികടക്കാനാായാൽ മാത്രമേ രാജ്യസഭയിൽ ബിജെപിയ്ക്ക് ഭൂരിപക്ഷം നേടാനാകൂവെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
2023ൽ പ്രതീക്ഷ
ഇപ്പോഴത്തെ കണക്കനുസരിച്ച് 2023ഓടെ എങ്കിലും ബിജെപിക്ക് 12 സീറ്റ് കൂടാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരക്ഷകരുടെ വിലയിരുത്തൽ. അതായത് അടുത്ത നാലു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ബിജെപിയ്ക്ക് നിർണായകമാകും. മഹരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, തമിഴ്നാട്, പശ്ചിമബംഗാൾ, കേരളം, അസം, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് വരുന്നത്. എന്തായാലും അടുത്തകാലത്തൊന്നും രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് തന്നെയാണ് നിരീക്ഷകരുടെ വാദം.
മോദിയുടെ രണ്ടാം വരവ്
നരേന്ദ്രമോദിയെ വീണ്ടും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5 മണിക്കാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരെയും രാജ്യസഭാ എംപിമാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു കഴിഞ്ഞു. നാളെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് നരേന്ദ്രമോദി രാഷ്ട്രപതിയെ കാണും. 30നാകും രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
കേരളത്തിൽ നിന്ന് ആര്?
ഇത്തവണ കൂടുതൽ പുതുമുഖങ്ങളെയാകും ബിജെപി മന്ത്രിസഭയിലേയ്ക്ക് ക്ഷണിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗം അല്‍ഫോണ്‍സ് കണ്ണന്താനം തുടരുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വി മുരളീധരന്‍, സുരേഷ് ഗോപി എന്നീ രാജ്യസഭാ എംപിമാരും മന്ത്രിസഭയിലേക്ക് എത്താനാണ് സാധ്യത.
കേരളത്തിൽ പിടിപ്പുകേടെന്ന് കേന്ദ്രം
ബിജെപിയുടെ മൂന്ന് എംപിമാരും ഒരു മുന്‍ ഗവര്‍ണറുമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റത്. എന്നിട്ടും കേരളത്തിന് മന്ത്രിസഭയില്‍ അംഗത്വം വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ഇത്രയും അനുകൂലസാഹചര്യമുണ്ടായിട്ടും ഒരു സീറ്റ് പോലും നേടാനാകാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
malayalam.goodreturns.in


Click it and Unblock the Notifications