സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക, മാന്യമായ വസ്ത്രം ധരിക്കാത്തവർക്ക് പിഴ. പൊതു മര്യാദ ഉറപ്പു വരുത്തുന്നതിനായി 10 പുതിയ നിയമങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഇന്ന് മുതൽ നിയമം പ്രബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്യമല്ലാത്ത തരത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ചു പൊതു സ്ഥലങ്ങളിൽ വരുന്നതും പുതിയ നിയമ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
ക്യാബിനറ്റ് അംഗീകാരം
കഴിഞ്ഞ മാസമാണ് പുതിയ നിയമത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിക്കുന്നത്. പാർക്കുകൾ, ബീച്ച്, മാളുകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ മാന്യത വിട്ട് പെരുമാറുന്നവർക്ക് കർശന ശിക്ഷയാണ് സൗദി നടപ്പിലാക്കുന്നത്. പൊതു മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നതും പൊതു സ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും അനാവശ്യമായി വരച്ചു വയ്ക്കുന്നതുമൊക്കെ പിഴ ലഭിക്കുന്ന കുറ്റമാണ്.
പ്രവാസികൾക്കും ബാധകം
പല രാജ്യങ്ങളിലും ഇത്തരം നിയമങ്ങൾ പ്രാബല്യത്തിലുണ്ടെന്നും സൗദിയിലെ ഈ നിയമം പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാണെന്നും ശൂര കൗൺസിൽ അംഗം ഡോ.മുദി അൽ മധാബ് വ്യക്തമാക്കി. പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
10 വകുപ്പുകൾ
പൊതു സ്ഥലങ്ങളിലെ മോശം പെരുമാറ്റം ഒഴിവാക്കുന്നതിന് പത്തു വകുപ്പുകളാണ് ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് സന്ദർശകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൗദിയിലെ പെരുമാറ്റ രീതിയെക്കുറിച്ച് മതിപ്പുണ്ടാകാൻ ഈ 10 വ്യവസ്ഥകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ മൂല്യങ്ങളും സമ്പ്രദായങ്ങളും പാരമ്പര്യങ്ങളും സംസ്ക്കാരവും ഉയർത്തി കാട്ടുന്നവയാണ് പുതിയ നിയമങ്ങൾ.
നിയന ലംഘനം ആവർത്തിച്ചാൽ
നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെയാണ് പിഴ. എന്നാൽ ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകും. നിയമങ്ങൾ അനുസരിച്ച് മാന്യമല്ലാത്ത വസ്ത്രധാരണം, പൊതുസ്ഥലത്തെ അനാവശ്യമായ ഫോട്ടോ എടുക്കൽ എന്നിവ പിഴ ലഭിക്കുന്ന കുറ്റങ്ങളാണ്.
malayalam.goodreturns.in