ബ്രെക്സിറ്റ് കരാർ നടപ്പാക്കാൻ സാധിക്കാത്തതിനെ തുടർന്ന് പാർട്ടിയിൽ രാജി ആവശ്യം ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി വയ്ക്കുന്നതായി തെരേസ മേയ് ഇന്നലെ അറിയിച്ചു. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ജൂൺ 7ന് തെരേസ മേയ് രാജി വയ്ക്കുമെന്ന് അറിയിച്ചതോടെ പുതിയ പ്രധാനമന്ത്രിയ്ക്കായുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.
കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ 15 പേരാണ് ഉള്ളത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ വേണ്ടി വന്നേക്കാം. അതുവരെ മേയ് കാവല്‍ പ്രധാനമന്ത്രിയാവാനും സാധ്യതയുണ്ട്. ബ്രെക്സിറ്റ് കരാർ നടപ്പാക്കാൻ സാധിക്കാത്തതിൽ ഏറെ വിഷമമുണ്ടെന്ന് മേയ് രാജി പ്രഖ്യാപനത്തിനിടെ അറിയിച്ചു.
മൂന്ന് വർഷം മുമ്പാണ് ബ്രെക്സിറ്റ് കരാർ നടപ്പാക്കുന്നതിനുള്ള ദൗത്യം തെരേസാ മേയ് ഏറ്റെടുത്തത്. എന്നാൽ ബ്രക്സിറ്റ് കരാർ പാർലമെന്റിൽ മൂന്ന് തവണ വോട്ടിനിട്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ തെരേസ മേയുടെ രാജി ആവശ്യം പാർട്ടിയിൽ ശക്തമായി.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു കാബിനറ്റ് മന്ത്രി കൂടി കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.ഇതിനെ തുടർന്ന് തെരേസ മേയ്‍യെ പാര്‍ട്ടി നേതൃ സ്ഥാനത്ത് നിന്ന് പുറത്താക്കാനായിരുന്നു എംപി മാരുടെ തീരുമാനം. ഇക്കാര്യം തെരേസ മേയിനെ അറിയിച്ചതിനെ തുടർന്നാണ് അവർ രാജി സന്നദ്ധത അറിയിച്ചത്. ജൂൺ 7ന് സ്ഥാനമൊഴിയുമെന്ന് തെരേസ മേ അറിയിച്ചിരിക്കുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് തെരേസ മേയ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ബ്രെക്‌സിറ്റ്. 2016 ജൂണ്‍ 23ന് ബ്രിട്ടണിൻ നടത്തിയ ഹിത പരിശോധനയിൽ 51.9 ശതമാനം പേരും ബ്രെക്‌സിറ്റിന് അനുകൂലമായ വോട്ടാണ് രേഖപ്പെടുത്തിയത്.
malayalam.goodreturns.in