നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. നിരവധി ലോകനേതാക്കൾ
ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ വിവരം. മാത്രമല്ല സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷം അടുത്ത വിദേശ പര്യടനത്തിനുള്ള ഒരുക്കത്തിലാണ് മോദിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആദ്യ യാത്ര എങ്ങോട്ട്?
രണ്ടാം ഘട്ടത്തിലെ മോദിയുടെ ആദ്യ വിദേശ യാത്ര മാലി ദ്വീപിലേക്കാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിത്തുന്നത്. ജൂണ്‍ ആദ്യ പകുതിയിൽ മാലി ദ്വീപ് യാത്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 7, 8 തീയതികളിൽ നരേന്ദ്ര മോദി മാലി സന്ദർശിക്കുമെന്നാണ് മാലിദ്വീപിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സന്ദർശന തീയതി സ്ഥിരീകരിച്ചിട്ടില്ല.
2014ലെ ആദ്യ യാത്ര
2014 മെയ് 26ന് നടന്ന മോദിയുടെ ആദ്യ സത്യപ്രതിജ്ഞ ചടങ്ങിൽ മിക്ക സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെയും തലവന്മാരെ ക്ഷണിച്ചിരുന്നു. ഇത്തവണ അതിലും വിപുലമായായിരിക്കും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. 2014ലെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മോദി ആദ്യമായി നടത്തിയ വിദേശ പര്യടനം ഭൂട്ടാനിലേയ്ക്കായിരുന്നു. മാലിദ്വീപ് ഉൾപ്പെടെ എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആ കാലയളവിൽ മോദി സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യ - മാലി ബന്ധം
മാലി ദ്വീപ് പ്രസിഡന്റായി ഇബ്രാഹിം മുഹമ്മദ് സോലിഹ് അധികാരത്തിലേറിയ കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാലി ദ്വീപ് സന്ദര്‍ശിച്ചിരുന്നു. സോലിഹിന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങിൽ ക്ഷണിക്കപ്പെട്ട ഏക വിദേശ രാഷ്ട്രനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കിയ നരേന്ദ്രമോദിയെ കഴിഞ്ഞ ദിവസം മാലി ദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
വിദേശ യാത്ര വിമർശനം
വിദേശ യാത്രകളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നിരവധി ആക്ഷേപങ്ങളും വിമര്‍ശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. 2014ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷം 95 ദിവസമാണ് മോദി വിദേശ രാജ്യങ്ങളില്‍ ചെലവഴിച്ചത്. ഈ 95 ദിവസങ്ങളില്‍ മോദി 40 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.
2019ൽ ശ്രദ്ധിച്ചത് തെരെഞ്ഞെടുപ്പ്
2019ൽ വിദേശ യാത്രകൾ വേണ്ടെന്ന് വച്ച് മോദി ശ്രദ്ധ കേന്ദ്രീകരിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പിന് ആയിരുന്നു. 2019ലെ തുടക്കം മുതൽ പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലൊന്നും സന്ദര്‍ശനം നടത്തിയിട്ടില്ല. കഴിഞ്ഞ തവണ അധികാരത്തിലെത്തിയ ശേഷം വിദേശ യാത്രകൾക്കായി മാത്രം മോദി 2000 കോടി രൂപ ചെലവാക്കിയെന്നാണ് വിവരം. തുടര്‍ച്ചയായി മോദി നടത്തിയ വിദേശ യാത്രകൾക്കെതിരെ പല തവണ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
malayalam.goodreturns.in