കോടീശ്വരനാണെങ്കിലും മുകേഷ് അംബാനിയ്ക്ക് ഭക്തിയ്ക്ക് ഒട്ടും കുറവില്ല. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി ബദ്രിനാഥ് ക്ഷേത്രത്തിന് നൽകിയ സംഭാവന തുക കേട്ടാൽ നിങ്ങൾ ഞെട്ടും. ക്ഷേത്രാവശ്യത്തിനുള്ള ചന്ദനത്തടിയും കുങ്കുമപൂവും വാങ്ങാനായി 2 കോടി രൂപയാണ് ബദ്രിനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയ്ക്ക് മുകേഷ് അംബാനി കൈമാറിയത്. ശനിയാഴ്ച ബദ്രിനാഥ് ക്ഷേത്രത്തിൽ നടത്തിയ സന്ദർശനത്തിനിടെയാണ് തുക നൽകിയത്.
തമിഴ്നാട്ടിലെ ചന്ദനക്കാട്ടിൽ നിന്നാണ് ക്ഷേത്രത്തിലേയ്ക്ക് ആവശ്യമായ ചന്ദനത്തടി വാങ്ങുന്നത്. ഇതിനായുള്ള പണം മുകേഷ് അംബാനിയുടെ പിതാവായ ധീരുബായ് അംബാനിയുടെ പേരിലാണ് ക്ഷേത്ര കമ്മിറ്റിയ്ക്ക് നൽകിയത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബദ്രിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു.
മഞ്ഞുകാലത്തെ തുടർന്ന് അടച്ചിട്ടിരുന്ന ക്ഷേത്രം 6 മാസത്തേയ്ക്ക് ഇപ്പോൾ തുറന്ന് നൽകിയിട്ടുണ്ട്. മേയ് 10 മുതലാണ് ക്ഷേത്രം തീർത്ഥാടകർക്കായി തുറന്ന് നൽകിയത്. കഴിഞ്ഞ ദിവസം അജയ് ഷാ എന്ന പ്രവാസി 1.25 കോടി രൂപ വിലമതിക്കുന്ന രണ്ട് കിരീടങ്ങളും മൂന്നു രത്നഫലകങ്ങളും ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നു.
മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിയും ഭക്തിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബാലാജി അമ്പലത്തിലെ സ്ഥിരം സന്ദർശകനാണ് ആനന്ദ് അംബാനി. തന്റെ ഭക്തി തെളിയിക്കാനായി അമ്പലത്തിലേയ്ക്ക് വെളുത്ത ആനകളുടെ വലിയ പ്രതിമകളാണ് ആനന്ദ് രണ്ട് വർഷങ്ങൾക്ക് മുമ്പ് സംഭാവന ചെയ്തത്. ക്ഷേത്രങ്ങൾക്ക് വലിയ തുകകൾ സംഭാവന ചെയ്യുന്നത് ഇന്ത്യക്കാർക്കിടയിൽ വളരെ കൂടുതലാണ്. രണ്ട് വർഷം മുമ്പ് മൈസൂരുവിലെ ക്ഷേത്ര നവീകരണത്തിന് യാചക സംഭാവന നൽകിയത് രണ്ടര ലക്ഷം രൂപയാണ്. ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷ യാചിച്ചിരുന്ന എൺപത്തിയഞ്ചുകാരിയാണ് വിശ്വാസികളെ ഞെട്ടിച്ച് പ്രസന്ന ആഞ്ജനേയ ക്ഷേത്രത്തിന് വൻ തുക ദാനം നൽകിയത്.
malayalam.goodreturns.in