ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻറ് ന്യൂറോസയൻസസ് (നിംഹാൻസ്) ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തുന്ന കൂട്ടിരിപ്പുകാർക്ക് വിശ്രമ കേന്ദ്രം ഒരുക്കുന്നതിനുള്ള ധാരണാപത്രം പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒപ്പുവച്ചു, 270 ബെഡുകളുള്ള പവർഗ്രിഡ് വിശ്രാം സദൻ നിർമിക്കുന്നതിനുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. 23 കോടി രൂപയുടെ ഫണ്ടാണ് ഇതിനായി പവർഗ്രിഡ് ആശുപത്രിയ്ക്ക് നൽകുന്നത്.
പവർഗ്രിഡ്, SRTS-II എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.എസ് രവി, നിംഹാൻസ് ഡയറക്ടർ ഡോ. ബി. എൻ. ഗംഗാധർ എന്നിവർ ചേർന്ന് മേയ് 27ന് ബംഗളൂരുവിൽ വച്ചാണ് കരാറിൽ ഒപ്പു വച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിംഹാൻസിൽ ചികിത്സ തേടിയെത്തുന്നവരുടെ കൂട്ടിരിപ്പുകാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
രോഗികളുടെ ചികിത്സാ കാലയളവിൽ ആശുപത്രിയിലെത്തുന്ന കൂട്ടിരിപ്പുകാരാണ് സ്ഥലപരിമിതികൾ കൊണ്ട് ഏറെ വലയുന്നത്. ഇവർക്ക് ആശ്വാസമേകുന്ന പദ്ധതിയ്ക്കാണ് പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്.
ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, സാമൂഹ്യ വികസനം, ഗ്രാമ പ്രദേശങ്ങളുടെ വികസനം തുടങ്ങിയ ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം പവർഗ്രിഡ് നടപ്പിലാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഊർജ വിതരണ കേന്ദ്രമാണ് പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 239 സബ്സ്റ്റേഷനുകളാണ് പവർഗ്രിഡിന് കീഴിലുള്ളത്.
malayalam.goodreturns.in