അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാൽ അമേരിക്കയുടെ ഇറാൻ ഉപരോധത്തിൽ അയവുണ്ടാകില്ലെന്ന് റിപ്പോർട്ട്. എന്നാൽ ഉപരോധത്തെ തുടർന്ന് നിർത്തി വച്ച ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വീണ്ടും പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ അമേരിക്കയെ പിണക്കി ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ആരംഭിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഇറാനെ പൂജ്യത്തിൽ ഒതുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതായത് മറ്റ് ഒരു രാജ്യത്തെയും ഇറാനിൽ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാൻ അനുവദിക്കാത്ത തരത്തിലാണ് അമേരിക്കയുടെ നയം. ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ചിരുന്ന ഇളവ് മേയ് രണ്ടിന് അവസാനിച്ചതോടെ ഇന്ത്യയും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചിരുന്നു. ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണെന്ന് ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് അമേരിക്ക നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇറാനിയൻ ഉപരോധം സംബന്ധിച്ച നയങ്ങളിൽ മാറ്റമില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.
മെയ് 2 ന് ശേഷമുള്ള ഇറാനിയൻ എണ്ണ ഇറക്കുമതിക്ക് പുതിയ ഇളവുകൾ ഇല്ലെന്നും അമേരിക്ക നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അമേരിക്കൻ വക്താവ് മോർഗൻ ഒർട്ടാഗസും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അമേരിക്കയ്ക്ക് ഇറാന്‍റെ എണ്ണ വ്യാപാരത്തിന്‍റെ ഒരു വാതില്‍ മാത്രം അടയ്ക്കാനേ കഴിയൂവെന്നും മറ്റ് വഴികളിലൂടെ ഇറാന്‍ എണ്ണ വില്‍പ്പന തുടരുമെന്നുമാണ് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി അറിയച്ചത്.
ഇറാനുമായി മുമ്പും ചർച്ചകൾ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിനെ തുടർന്ന് ചർച്ചകൾ നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദിയുടെ ഇറാനുമായുള്ള ചർച്ച നിർണായക തീരുമാനങ്ങൾക്ക് വഴിയൊരുക്കിയേക്കാം എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
malayalam.goodreturns.in